ശബരിമലയില്‍ സമവായത്തിന് സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനം
നാളെ ശബരിമല കേസ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ സമവായ സാധ്യത തേടുകയാണ് സർക്കാർ. മണ്ഡല-മകരവിളക്ക് കാലം പ്രക്ഷുബ്ധമാകുന്നത് തടയുകയാണ് ലക്ഷ്യം.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാളെ സുപ്രീംകോടതി ശബരിമല കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ശബരിമലയിലെ സുപ്രീംകോടതി വിധിയിൽ സമവായത്തിനായി തന്ത്രി, രാജ കുടുംബങ്ങളുമായി സർക്കാർ സമവായചർച്ച നടത്താൻ വിളിച്ചിരുന്നെങ്കിലും അവർ എത്തിയിരുന്നില്ല.
മണ്ഡല-മകരവിളക്ക് കാലത്ത് വീണ്ടും സംഘർഷമുണ്ടാകുന്നത് നിയന്ത്രിക്കാനാകില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. ഇത് തടയാനാണ് രാഷ്ട്രീയകക്ഷികളെ വിളിച്ച് സർവകക്ഷിയോഗം നടത്തുന്നത്.
സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്‍മകുമാർ വ്യക്തമാക്കി. ഇതിന് മുന്‍കൈ എടുക്കുന്നവരെ അഭിനന്ദിക്കുകയാണ്. സര്‍ക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും പദ്‍മകുമാർ അറിയിച്ചു.
അതേസമയം, ശബരിമലയിലെത്തുന്ന യഥാര്‍ഥ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം യുവതികളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് സംസ്ഥാനസർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
Read More:
ശബരിമല: ആചാരങ്ങളിൽ ഇടപെട്ടിട്ടില്ല; ഭക്തകളുടെ മൗലികാവകാശം ഉറപ്പാക്കും- സംസ്ഥാനസർക്കാർ