അഹമ്മദാബാദ്: ഇന്ത്യ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണെല്‍ ആരംഭിക്കും. ഗുജറാത്തിലെ 182 മണ്ഡലങ്ങലിലും ഹിമാചല്‍ പ്രദേശിലെ 68 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുത്ത് രാഹുലിന്റെ അധ്യക്ഷപദവിക്ക് അലങ്കാരമാക്കാന്‍ കോണ്‍ഗ്രസും അവസാന നിമിഷവും ശ്രമിച്ചിരുന്നു. അതോടൊപ്പം ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബിജെപിയും കിണഞ്ഞു ശ്രമിക്കുന്നു.

പത്ത് മണിയോടൊകൂടി സംസ്ഥാനങ്ങളിലെ സീറ്റുനിലയെക്കുറിച്ചുള്ള ഏതാണ്ട് കൃത്യമായ നില അറിയാന്‍ കഴിയും. എക്‌സിറ്റ് പോളുകള്‍ ഗുജറാത്തില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകളില്‍ വോട്ടിങ്ങ് ശതമാനത്തിലെ നേരിയ വ്യത്യാസം കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിജയത്തുടര്‍ച്ച ഉണ്ടാകുമെന്ന് പറയുമ്പോഴും ബിജെപി ക്യാമ്പില്‍ ആ അത്മവിശ്വാസമില്ല. പല നേതാക്കളും പരസ്യമായി ബിജെപിയുടെ തോല്‍വി പ്രവചിക്കുന്നത് ബിജെപി ക്യാമ്പില്‍ ചെറിയ അസ്വസ്ഥതയല്ല പടര്‍ത്തിയത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ഗുജറാത്ത് വിജയം അനിവാര്യമാണ്. ആറ് തവണ തുടര്‍ച്ചയായി ബിജെപി ജയിച്ചുനില്‍ക്കുന്ന ഗുജറാത്തിന്റെ വിജയം നരേന്ദ്രമോദിയുടെ അഭിമാന പോരാട്ടമാണ്. 

ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി ഒരു ഭരണമുണ്ടായിരുന്നില്ല. കോണ്‍ഗ്രസും ബിജെപിയും മാറിമാറി അധികാരം പങ്കിടുന്ന സ്ഥിതിവിശേഷമാണ് ഹിമാചലില്‍ ഇതുവരെയുണ്ടായിരുന്നത്. ഹിമാചലിലെ എക്‌സിറ്റ് പോളുകള്‍ ബിജെപി വിജയം നേടുമെന്ന് പറയുന്നു.