ഗുജ്ജറുകള്‍ക്ക് അഞ്ച് ശതമാനം സംവരണം; ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി
ബില്‍ പാസാക്കാന്‍ ഭരണഘടന ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
ജയ്പൂര്‍: ഗുജ്ജറുകൾക്ക് അഞ്ചു ശതമാനം സംവരണം അനുവദിച്ചുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി. സംവരണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി തുടരുന്ന ഗുജ്ജര്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് നടപടി. ഇത് നടപ്പാവാൻ ഭരണഘടന ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
അൻപതു ശതമാനം സംവരണമെന്ന സുപ്രീംകോടതി നിശ്ചയിച്ച പരിധി കടക്കുന്ന പശ്ചാത്തലത്തിൽ ആണ് കേന്ദ്രത്തെ സമീപിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തു ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലും രാജസ്ഥാൻ നിയമസഭ പാസാക്കി. നിലവിൽ ഒരു ശതമാനം സംവരണമാണ് ഗുജ്ജറുകൾക്ക് ഉള്ളത്.
സമരത്തെ തുടർന്ന് സവായ് മധോപുർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയിൽ ഈ സമുദായങ്ങൾക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി ഉയർത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.