അനധികൃത സ്റ്റിറോയ്ഡ് വിൽപ്പന; ജിംനേഷ്യം പരിശീലകൻ പിടിയിൽ
സ്റ്റിറോയ്ഡുകൾ അനധികൃതമായി വിൽപ്പന നടത്തിയ ജിംനേഷ്യം പരിശീലകൻ കൊച്ചിയിൽ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശിയായ പ്രതിയിൽ നിന്നും ലക്ഷക്കണക്കിനു രൂപ വിലവരുന്ന മരുന്നുകൾ കണ്ടെടുത്തു.
കൊച്ചി: സ്റ്റിറോയ്ഡുകൾ അനധികൃതമായി വിൽപ്പന നടത്തിയ ജിംനേഷ്യം പരിശീലകൻ കൊച്ചിയിൽ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശിയായ പ്രതിയിൽ നിന്നും ലക്ഷക്കണക്കിനു രൂപ വിലവരുന്ന മരുന്നുകൾ കണ്ടെടുത്തു. കൊച്ചിയിലെ ജിമ്മുകൾ കേന്ദ്രീകരിച്ച് സ്റ്റിറോയ്ഡുകൾ വിൽപ്പന നടത്തുന്നെന്ന വിരത്തെ തുടർന്നാണ് പൊലീസ് പരിശോധിച്ചത്. എളമക്കരക്കു സമീപമുള്ള ജിമ്മിലെ പരിശീലകനായ മിൻഹാജാണ് പിടിയിലായത്. ജിമ്മിലെത്തുന്നവർക്ക് ശരീര പുഷ്ടിക്കെന്ന പേരിലാണ് സ്റ്റിറോയ്ഡുകൾ വിറ്റിരുന്നത്. മറ്റു ജില്ലകളിലുള്ള ജിമ്മുകളിലേക്കും ഇയാൾ മരുന്ന് എത്തിച്ചു നൽകിയിരുന്നു.
വിദേശത്തു നിന്നും ഇറക്കു മതി ചെയ്തവയാണ് ഇവയിൽ ഭൂരിഭാഗവും. ചെന്നൈയിൽ നിന്നും കൊറിയർ വഴിയാണിത് കൊച്ചിയിലെത്തിക്കുന്നത്. ഈ മരുന്നുകൾ ഡോക്ടർമാരുടെ കുറിപ്പടിയും നിർദ്ദേശവുമില്ലാതെ വിൽക്കാൻ പാടില്ലെന്നാണ് നിയമം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ മിക്ക ഡോക്ടർമാരും ഇത് പ്രോത്സാഹിപ്പിക്കാറില്ല. മൂന്നിരട്ടിയിലധികം വില ഈടാക്കിയാണ് ഇയാൾ സ്റ്റിറോയ്ഡുകൾ വിറ്റിരുന്നത്. ചില മരുന്നുകൾ ഇയാൾ തന്നെ കുത്തി വയ്ക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറി.