അഹമ്മദാബാദ്: സെക്സ് സിഡി വിവാദത്തിന് പിന്നാലെ വിശ്വസ്തര്‍ പാളയം വിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാനൊരുങ്ങി ഹര്‍ദ്ദിക് പട്ടേല്‍. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞടുപ്പില്‍ ബിജെപിയെ തള്ളി കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായ പട്ടേല്‍ പക്ഷത്തിന് എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ മുന്നണിയുമായി സമവായത്തിലെത്താനായിട്ടില്ല. ആകെയുള്ള 182 സീറ്റുകളില്‍ 30 സീറ്റുകളാണ് ഹര്‍ദ്ദികിന്റെ പട്ടേൽ അനാമത് ആന്തോളൻ സമിതി(പിഎഎഎസ്) ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 30 സീറ്റുകള്‍ വിട്ട് നല്‍കാന്‍ കോണ്ഗ്രസ് തയ്യാറായിട്ടില്ല. 

ഡിസംബര്‍ 9 നും 14 നും രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി നവംബര്‍ 21 ആണ്. മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഇന്ന് തന്നെ തീരുമാനമറിയിക്കാന്‍ ഹര്‍ദ്ദിക് കോണ്ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം അംഗീകരിച്ചുകൊണ്ട് ബിജെപിയോട് ശത്രുത പുലര്‍ത്തുന്ന ഹര്‍ദ്ദിക് പക്ഷത്തെ ഒപ്പം നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്ഷമായി പട്ടേല്‍ സമുദായത്തെ നയിക്കുന്നത് ഹര്‍ദ്ദിക് പട്ടേലിന്റെ പിഎഎഎസ് ആണ്. 

അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിനൊപ്പം നില്‍ക്കുന്ന പിന്നാക്ക വിഭാഗ നേതാവ് അല്പ്പേഷ് യാദവിനെയും ഉള്‍ക്കൊള്ളിക്കണമെന്നതിനാല്‍ ഹര്‍ദ്ദിക്കിന്റെ ആവശ്യം അംഗീകരിക്കാന് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം തയ്യാറിയിട്ടില്ല. ഹാർദിക് പട്ടേലിന്റെ വിശ്വസ്തൻ ചിരാഗ് പട്ടേൽ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഹാർദിക് പട്ടേൽ കോൺഗ്രസ് ഏജന്റാണെന്നാരോപിച്ചാണ് ചിരാഗ് ബിജെപിയിൽ ചേർന്നത്. പട്ടേൽ അനാമത് ആന്തോളൻ സമിതിയുടെ മുൻ കൺവീനറായിരുന്നു ചിരാഗ്. ഹര്ദ്ദിക് പട്ടേലിന്റേതെന്ന പേരില് സെക്സ് വീഡിയോ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ചിരാഗ് ബിജെപിയിലെത്തിയത്.