സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം
കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസ്സുകൾ സര്‍വ്വീസ് നടത്തിയില്ല. തിരുവനന്തപുരത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ്സുകൾ രാവിലെ സർവ്വീസ് നടത്തിയെങ്കിലും പിന്നീട് നിർത്തിവെച്ചു. കെ.എസ്.ആര്‍.ടി.സി സിറ്റി സർവ്വീസ് ഉണ്ടായിരുന്നില്ല. കൊച്ചിയിലും കോഴിക്കോടും കെ.എസ്.ആർ.ടി.സി ശബരിമല സർവ്വീസുകൾ ഒഴികെയുള്ള ബസ്സുകൾ നിരത്തിലിറങ്ങിയില്ല. ഐ.എസ്.ആർ.ഒ- വി.എസ്.എസ്.സി വാഹനങ്ങൾ പൊലീസ് അകമ്പടിയോടെ തലസ്ഥാനത്ത് സർവ്വീസ് നടത്തി. തമ്പാനൂരിൽ റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക് പൊലീസ് ബദൽ വാഹനങ്ങളൊരുക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിലെത്തിയില്ല. സെക്രട്ടറിയേറ്റിൽ ഹാജർനില വളരെ കുറവായിരുന്നു. ഇരുചക്രവാഹനത്തിലാണ് ധനമന്ത്രി തോമസ് ഐസക് എ.കെ.ജി സെന്ററിലേക്ക് പോയത്. എൽ.ഡി.എഫ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ഹർത്താലിൽ നിന്നും വിട്ട് നിന്ന യുഡിഎഫ് സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനം നടത്തി. രാജ്ഭവനിലേക്കുള്ള എം.എൽ.എമാരുടെ മാർച്ചിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം സുധീരനും നേതൃത്വം നൽകി. രാജ്ഭവൻ ഉപരോധിച്ച യുഡിഎഫ് നേതാക്കളെ പൊലീസ് പിന്നീട് അറസ്റ്റ്ചെയ്ത് നീക്കി. മൂന്നാറിൽ രാവിലെ ഹർത്താലനുകൂലികൾ വിനോദസഞ്ചാരികളുടെ വാഹനം തടഞ്ഞെങ്കിലും പിന്നീട് പ്രശ്നങ്ങളുണ്ടായില്ല. പൊന്നാനിയിൽ ഹർത്താലനുകൂലികൾ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ക്യാമറ പിടിച്ചെടുത്തു.