പ്രളയദുരിതാശ്വാസം: പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി
എല്ലാത്തിനും കൃത്യമായ കണക്ക് വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്വകാര്യ എന്‍ജിഒകളും ട്രസ്റ്റുകളും വലിയ തോതില്‍ ഫണ്ടും റിലീഫ് മെറ്റീരിയലുകളും ശേഖരിക്കുന്നുണ്ട്. ഇതൊക്കെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കൊച്ചി:കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയ തോതില്‍ സംഭവനകള്‍ എത്തുന്ന സാഹചര്യത്തില്‍ ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങി കൂടെയെന്ന് ഹൈക്കോടതി.
പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്പോള്‍ ആണ് കോടതി സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്.
അതേസമയം ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം വേറെ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എല്ലാത്തിനും ക്യത്യമായ കണക്കുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
എല്ലാത്തിനും കൃത്യമായ കണക്ക് വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്വകാര്യ എന്‍ജിഒകളും ട്രസ്റ്റുകളും വലിയ തോതില്‍ ഫണ്ടും റിലീഫ് മെറ്റീരിയലുകളും ശേഖരിക്കുന്നുണ്ട്. ഇതൊക്കെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഇത്തരം സ്ഥാപനങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്ന തുക തെറ്റായി കാണിക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും പ്രളയക്കെടുതിയുടേയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടേയും ഇടയില്‍ പൂഴ്ത്തിവപ്പിനും നികുതിവെട്ടിപ്പും നടത്തുവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുടുണ്ട്.