കണ്ണൂര്‍: എച്ച്ഐവി ബാധിതയെന്ന് സംശയിച്ച് കണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിക്ക് അപ്രഖ്യാപിത ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പിന്‍റെ അടിയന്തര ഇടപെടലുണ്ടാകും എന്ന് മന്ത്രി കെ.കെ.ശൈലജ. ജീവനക്കാരിയെയും നാട്ടുകാരെയും വിശ്വാസത്തില്‍ എടുത്തുള്ള പരിഹാരമാകും നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അങ്കണവാടിയിലേക്ക് കുട്ടികളെ തിരികെയെത്തിക്കാന്‍ വേണ്ട ബോധവല്‍ക്കരണ പരിപാടികള്‍ക്കാകും ഊന്നല്‍ നല്‍കുക. ജീവനക്കാരിക്ക് അവിടെ ജോലി ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കും. കൂടാതെ എച്ച്.ഐ.വി ബാധിത സ്ഥീരീകരിച്ചാല്‍ സ്വീകരിക്കേണ്ട പുനരധിവാസ ‍പരിപാടികളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച് ഐ വി ബാധിതയെന്ന് ആരോപിച്ച് അങ്കണവാടി ജീവനക്കാരിയെ ഊരുവിലക്കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

ഇതോടെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. നാട്ടുകാരുടെ ആശങ്ക അകറ്റുന്നത് വരെ ജീവനക്കാരിയെ സഹായിക്കുവാനായി താല്‍ക്കാലിക ജീവനക്കാരിയെ നിയമിക്കാനും പ്രദേശത്ത് ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.