ആറു ദിവസമായി തുടരുന്ന മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയില്‍ കുടുങ്ങിയ നിരവധിപേരെയാണ് സൗദി സിവില്‍ ഡിഫന്‍സ് രക്ഷപെടുത്തിയത്. ശക്തമായ മഴയില്‍ ഇന്നലെ റിയാദില്‍ നിന്നും ദമ്മാമിലേക്കു വരുകയായിരുന്ന തീവണ്ടി പാളം തെറ്റി 18 പേര്‍ക്കു പരിക്കു പറ്റി. 5 ബോഗികള്‍ പാളം തെറ്റുകയും ഒരു ബോഗി മറിയുകയുമായിരുന്നു. ശക്തമായ മഴയെ തുടര്‍ന്നു പാളത്തില്‍ വെള്ളം കയറിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അതേസമയം രാജ്യത്തിന്റെ വിവിധ വാഹനങ്ങളില്‍ മഴക്കെടുതിയില്‍ കുടുങ്ങിപ്പോയ 951 പേരെ ര്ക്ഷ്‌പ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയില്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 81 പേരെയാണ് രക്ഷപ്പെടുത്തിയത്. അല്‍ കോബാറില്‍ വാഹനത്തില്‍ കുടുങ്ങിപ്പോയ 25 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ദമ്മാമില്‍ ബസില്‍ കുടുങ്ങിയ 42 പേരേയും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഖതീഫ്, അല്‍ഹസ, നഅരിയ്യ, അബ്‌ഖേക് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട വാഹനങ്ങളിലുണ്ടായിരുന്നവരെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപെടുത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ പലഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇന്നു രാവിലെ മുതല്‍ പെയ്ത ശക്തമായ മഴയ്ക്ക് ഉച്ചക്ക് ശേഷം നേരിയ ശമനം ഉണ്ടായിട്ടുണ്ട്.