കാസർഗോഡ് നിന്നും മതപഠനത്തിന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്ന് മാതാപിതാക്കള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഹൈക്കോടതി വീട്ടിലേക്കയച്ചത്.
കാസര്‍ഗോഡ് സ്വദേശിനിയായ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മതപഠനത്തിനെന്ന പേരില്‍ ഈമാസം ആദ്യം വീടുവിട്ടിറങ്ങിയതായിരുന്നു ആതിര. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 27ന് പെണ്‍കുട്ടിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതെന്നാണ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. മാതാപിതാക്കള്‍ക്കൊപ്പം പോകേണ്ടെന്നും അന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.
തുടര്‍ന്നാണ് കോടതി ആതിരയെ മഹിളാ മന്ദിരത്തിലേക്ക് അയച്ചത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന നിലപാട് ആതിര ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. ആതിരയ്ക്ക് മതം വിശ്വാസം തുടരാനുള്ള സൗകര്യം ഒരുക്കാമെന്ന് മാതാപിതാക്കളും കോടതിയെ അറിയിച്ചു. ഇതോടെയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടിയെ സ്വാധീനിക്കാനുള്ള സാധ്യത പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.
