ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് ബ്രിഗേഡിയര്‍ മന്‍സൂര്‍ അല്‍ദോസരി അറിയിച്ചു. ദഹ്‌റാന്‍ ജുബൈല്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കയായിരുന്ന മറ്റൊരു വാഹനത്തിനും ഇന്ന് രാവിലെ തീപിടിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ തുടരുന്ന ശക്തമായ ചൂടാണ് വാഹനങ്ങള്‍ക്ക് തീപിടിക്കാന്‍ കാരണം. 

കിഴക്കന്‍ പ്രവിശ്യയിലും സൗദിയുടെ ഇതര ഭാഗങ്ങളിലും ശക്തമായാ ചൂടാണ് അനുഭവപ്പെടുന്നതെന്ന് സൗദി കാലാവസ്ഥ വിഭാഗം അറിയിച്ചു. ശക്തമായ ചൂടിനോടപ്പം ഈര്‍പ്പാവസ്ഥയും അനുഭവപ്പെടുന്നുണ്ട്. പ്രവിശ്യയിലെ ചൂട് 50 ഡിഗ്രി കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. വരുന്ന രണ്ടു ദിവസം ശക്തമായ ചൂട് അനുഭവപ്പെടുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ചൂട് ശക്തമാകുന്ന ഉച്ചക്കു 12 മുതല്‍ 3 മണിവരേയുള്ള സമയം കൂടുതല്‍ ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹുസൈന്‍ അല്‍ ഖഹ്താനി ആവശ്യപ്പെട്ടു.