പാടാല്യ: ബലാല്‍സംഘ കേസില്‍ കോടതി ശിക്ഷിച്ച ഗുര്‍മീത് റാം റഹീം സിങിന്‍റെ ദത്തു പുത്രി ഹണിപ്രീത് സിംങ് അറസ്റ്റില്‍. പഞ്ചാബിലെ സിരാക്പൂറില്‍ നിന്നാണ് ഹണി സിംങിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍‍മീത് സിംങിന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ വ്യാപക ആക്രമത്തില്‍ ഹണിസിംങിനെതിരെ ഹരിയാന പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

സിരാക്പൂര്‍- പാടാല്യ റോഡില്‍ നിന്ന് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തതായും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പഞ്ച്‌കുല കമ്മീഷണര്‍ എ.എസ് ചൗല അറിയിച്ചു. ഓഗസ്റ്റ് 25നുണ്ടായ കലാപത്തില്‍ ഹണിസിംങിനുള്ള പങ്ക് പരിശോധിക്കുന്നതിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ആവശ്യപ്പെടുമെന്നും കമ്മീഷണര്‍ പറഞ്ഞു. കേസില്‍ വിധി വന്ന ഓഗസ്റ്റ് 25 മുതല്‍ ഹണിപ്രീതിനെ ഹരിയാന പൊലിസ് തിരയുകയായിരുന്നു.

ബലാല്‍സംഘ കേസില്‍ വിധി വന്ന ശേഷം പഞ്ച്‌കുല കോടതിയില്‍ നിന്ന് ഗുര്‍മീതിന് രക്ഷപെടാന്‍ സഹായമൊരുക്കി എന്ന ആരോപണവും ഹണിപ്രീതിനെതിരെ നിലനില്‍ക്കുന്നുണ്ട്. വിധിയെ തുടര്‍ന്ന് പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലായുണ്ടായ കലാപത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.