കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെരിങ്ങളം വരിട്ടിയാക്ക് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന റംലയാണ് മരിച്ചത്.കൊലയ്ക്ക് ശേഷം ഭർത്താവ് നാസർ ഓടി രക്ഷപ്പെട്ടു.
രാത്രി ഏഴരയോടെ വീട്ടിൽ നിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ റംലയെ കണ്ടത്. ഉടൻ തന്നെ പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റംലയുടെ തലയ്ക്ക് മാരകമായി മുറിവേറ്റിരുന്നു. അഞ്ച് മാസം മുന്പാണ് ദന്പതിമാർ പ്രദേശത്തെ ഒരു വീടിനോട് ചേർന്നുള്ള മുറിയിൽ താമസത്തിന് എത്തിയത്. ഇവരുടെ സ്വദേശമോ മറ്റ് വിവരങ്ങളോ ഒന്നും അയൽക്കാർക്കുപോലും അറിയില്ല.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ സംശയം. ഇരുവരും സ്ഥിരം വഴക്കിടാറുണ്ടായിരുന്നു എന്ന് അയൽക്കാർ പറയുന്നു. റംല വീട്ടുജോലി ചെയ്തും ലോട്ടറി വിറ്റുമാണ് കുടുംബം പോറ്റുന്നത്. നാസറിന് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇരുവരുടെയും പുനർ വിവാഹമാണ്. റംലക്ക് 41 വയസ്സുണ്ട്. കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ട നാസറിനെ പൊലീസ് തെരയുന്നു.
