Asianet News MalayalamAsianet News Malayalam

സർവകക്ഷിയോഗത്തിൽ സർക്കാരിന് രൂക്ഷവിമർശനം; വിധി നടപ്പാക്കാൻ ബാധ്യതയെന്ന് മുഖ്യമന്ത്രി

ശബരിമല പ്രശ്നത്തിൽ സർക്കാർ വിശ്വാസികളെ അപമാനിക്കുകയാണെന്ന് പി.എസ്.ശ്രീധരൻപിള്ള. വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണമെന്ന് രമേശ് ചെന്നിത്തല. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി.

huge criticism for government in sabarimala all party meet cm explains stand
Author
Thiruvananthapuram, First Published Nov 15, 2018, 1:09 PM IST

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം തുടരുകയാണ്. ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സർക്കാർ വിശ്വാസികളെ അപമാനിയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യോഗത്തിനൊടുവിൽ ഒരു സമവായഫോർമുല സർക്കാർ മുന്നോട്ടു വയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നിയമപരമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്യുന്ന യോഗത്തിൽ നിയമമന്ത്രി എ.കെ.ബാലൻ പങ്കെടുക്കുന്നില്ല. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തിൽ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാത്തതെന്നാണ് സൂചന. 

ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേകയോഗം.

നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

Read More: അനുകൂല നിലപാടല്ലെങ്കിൽ സർവകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല

യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വീണ്ടും വിസമ്മതിച്ചതോടെ സർക്കാറിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു.

പക്ഷേ, ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സർക്കാറിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ യുവതീ പ്രവേശനം മണ്ഡല- മകരവിളക്ക് കാലത്ത് അനുവദിക്കരുതെന്നാകും പന്തളം കുടുംബം വൈകിട്ട് നടക്കുന്ന യോഗത്തിൽ ആവശ്യപ്പെടുക.

പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീപ്രവേശം അനുവദിക്കരുതെന്നതാകും ഇവരുടെ ആവശ്യം. യുവതികൾ എത്തിയാൽ നട അടച്ചിടുമെന്ന നിലപാടെടുത്ത തന്ത്രി കുടുംബത്തിന്‍റെ അഭിപ്രായങ്ങൾക്കും പ്രാധാന്യമുണ്ട്. സർക്കാറും വിധിയെ എതിർക്കുന്നവരും നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ചർച്ചകളിൽ സമവായത്തിനുള്ള സാധ്യത കുറവാണ്. 

Read More:

സർവകക്ഷിയോഗത്തിന് മുന്നോടിയായി കാനം - കോടിയേരി കൂടിക്കാഴ്ച

ശബരിമലയിൽ സാവകാശഹർജി നൽകുന്ന കാര്യം പരിഗണനയിലെന്ന് ദേവസ്വം കമ്മീഷണർ

ശബരിമലയിൽ സാവകാശ ഹർജി സർക്കാരിന് നൽകാൻ കഴിയില്ലെന്ന് ദേവസ്വംമന്ത്രി

Follow Us:
Download App:
  • android
  • ios