റോം: ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ വേളിക്കായലില്‍ കണ്ട വാട്ടര്‍ സ്പൗട്ട് പ്രതിഭാസത്തിന് സമാനമായ സംഭവം ഇറ്റലിയിലും. വാട്ടര്‍ സ്പൗട്ടിനെത്തുടര്‍ന്നുണ്ടായ ചുഴലി കൊടുങ്കാറ്റ് ഇറ്റലിയിലെ തിരദേശ നഗരമായ സാന്‍‌റെമോയില്‍ കനത്ത നാശനഷ്ടം വിതച്ചു. വേളിയില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി കടലില്‍ നിന്ന് കരയിലേക്ക് നീങ്ങിയ വാട്ടര്‍ സ്പൗട്ടില്‍ പെട്ട് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തീരത്തടുക്കുന്നതിന് മുമ്പെ ബീച്ചില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

നവംബര്‍ 26ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഒരു തൂണ് മാതൃകയില്‍ മേഘം കാണപ്പെട്ടത്. പ്രഥമദൃഷ്ട്യാ ചുഴലി കൊടുങ്കാറ്റിന് മുന്നോടിയായി ഉണ്ടാക്കുന്ന ഫണല്‍ മാതൃകയില്‍ ആണ് വാട്ടര്‍ സ്പൗട്ട് കാണപ്പെടുന്നത്.
ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

ശക്തമായ മഴയും ഇടിയും കൂടിയായപ്പോള്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. ഇടിമിന്നല്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മര്‍ദ്ധവ്യത്യാസമാണ് വാട്ടര്‍ സ്പൗട്ടിന് കാരണമാകുന്നത്. എന്നാല്‍ ചുഴലികൊടുങ്കാറ്റിന് സമാനമായി ശക്തിയോ ദൈര്‍ഘ്യമോ ഇവയ്ക്ക് കാണില്ലയെന്നാണ് വിദഗ്ധര്‍ പറയുന്നത്.