തൊഴില്‍ കണ്ടെത്താനാകാതെ പ്രഫഷണല്‍ കോഴ്സുകളില്‍ ബിരുദം നേടിയ യുവാക്കള്‍ ഉബറിലും സൊമാടോയിലും ഫുഡ് ഡെലിവറി അടക്കമുളള ജോലികളാണ് ചെയ്യുന്നത്.

ഹൈദരാബാദ്: തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടര്‍ന്ന് തെലങ്കാനയില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രം ആവശ്യമുള്ള സര്‍ക്കാര്‍ ജോലിയ്ക്ക് പോലും അപേക്ഷിക്കുന്നത് ബിരുദാനന്തര ബിരുദവും ഗവേഷക ബിരുദമുളളവരുമാണെന്ന് കണക്കുകള്‍. 700 ജോലി ഒഴിവുകളിലേക്കായി തെലങ്കാനയില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പത്ത് ലക്ഷത്തോളം പേരാണ്. എംഫില്‍, പിഎച്‍ഡി, എഞ്ചിനിയറിംഗ് എന്നീ ബിരുദങ്ങള്‍ ഉള്ളവരാണ് 12-ാം ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള ജോലികളിലേക്ക് അപേക്ഷിച്ചവരില്‍ ലക്ഷക്കണക്കിന് പേര്‍. 

ഇന്ന് വരെ ഇങ്ങനെ ഉണ്ടായിട്ടില്ല, ഉന്നത വിദ്യാഭ്യാസമുള്ള ഇത്ര പേര്‍ കുറവ് യോഗ്യത ആവശ്യമുള്ള ജോലിയ്ക്ക് അപേക്ഷിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്ന് തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഘണ്ഡ ചക്രപാണി പറഞ്ഞു. 10.58ലക്ഷം അപേക്ഷകരില്‍ 80 ശതമാനം പേരും വില്ലേജ് റവന്യൂ ഓഫീസറുടെ(വിആര്‍ഒ) തസ്തികയിലേക്കാണ് അപേക്ഷിച്ചിരിക്കുന്നത്. 2011 ലാണ് അവസാനം വിആര്‍ഒ തസ്കിയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തെലങ്കാന ആന്ധ്രയുടെ ഭാഗമായിരുന്ന ആ ഘട്ടത്തില്‍ 6 ലക്ഷം പേരായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. 

''ഞാനൊരു ഇലക്ട്രിക്കല്‍ എഞ്ചിനിയറാണ്. ബിപിഒയിലോ മറ്റോ ആയിരിക്കും ഇന്ന് ഒരു ജോലി ലഭിക്കുക. അവിടെ ആകെ ലഭിക്കുന്ന ശമ്പളം 15000 രൂപ വരെ മാത്രമായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ ജോലി ആയാല്‍ തൊഴില്‍ സുരക്ഷയും ശമ്പളവും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലഭിക്കുന്നതിന്‍റെ രണ്ടിരട്ടിയായിരിക്കും'' - ഉദ്യോഗാര്‍ത്ഥിയായ പ്രശാന്ത് പറഞ്ഞു. ഉന്നത ബിരുദവും ഉയര്‍ന്ന യോഗ്യതയും ഉണ്ടെങ്കിലും ജോലി ലഭിക്കുമെന്ന് ഉറപ്പില്ല. ഏറെ മത്സരം നേരിടുന്നുണ്ട്. നിയമ ബിരുദമുള്ളവര്‍, ഗവേഷക ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ഉള്ളവരാണ് അപേക്ഷിച്ചിരിക്കുന്നതെന്ന് മെക്കാനിക്കല്‍ എഞ്ചിനിയറായ ദുര്‍ഗ പ്രസാദ് പറഞ്ഞു. 

തൊഴില്‍ കണ്ടെത്താനാകാതെ പ്രഫഷണല്‍ കോഴ്സുകളില്‍ ബിരുദം നേടിയ മിക്കവരും ഉബറിലും സൊമാടോയിലും ഫുഡ് ഡെലിവറി അടക്കമുളള ജോലികളാണ് ചെയ്യുന്നത്. ബിപിഒയില്‍ 10 മണിക്കൂര്‍ ജോലി ചെയ്താലും ലഭിക്കാത്ത തുക ഇങ്ങനെ കണ്ടെത്താനാകുമെന്നാണ് ഇവര്‍ പറയുന്നത്. അപേക്ഷിച്ചവരില്‍372 പേര്‍ ഗവേഷക ബിരുദധാരികളാണ്. 539 പേര്‍ എംഫില്‍ ബിരുദമുള്ളവരും 1.5 ലക്ഷം പേര്‍ ബിരുദാനന്തര ബിരുദ ധാരികളും 2 ലക്ഷത്തോളം പേര്‍ എഞ്ചിനിയര്‍മാരും നാല് ലക്ഷത്തോളം പേര്‍ ബിരുദധാപരികളുമാണ്.