ഉത്തര്‍ പ്രദേശ്: ആട് ഒരു ഭീകര ജീവിയാണോ എന്ന് ഇനി ആര്‍ക്കും സംശയം വേണ്ട. ഉത്തര്‍പ്രദേശിലെ കര്‍ഷകന്റെ വീട്ടില്‍ നിന്നാണ് വിശന്ന് വലഞ്ഞ ആട് തിന്നുതീര്‍ത്തത് 66,000 രൂപയുടെ പുത്തന്‍ നോട്ടുകള്‍. അതും, പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍. ഉത്തര്‍പ്രദേശിലെ സിലുവാപുര്‍ ഗ്രാമത്തിലാണ് ഉടമസ്ഥന്റെ കീശയില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ ആട് ഭക്ഷണമാക്കിയത്. 

കര്‍ഷകനായ സര്‍വേശ് കുമാര്‍ കുളിക്കാന്‍ പോയ തക്കത്തിനാണ് ആട് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണം അകത്താക്കിയത്. ആടിനെ കെട്ടിയിട്ടിരുന്നതിന് സമീപത്താണ് പാന്റ് ഇട്ടിരുന്നത്. കുളി കഴിഞ്ഞ് തിരിച്ചെത്തിയ സര്‍വേശ് കുമാര്‍ കാണുന്നത് ആട് എന്തോ കാര്യമായി ചവച്ചിറക്കുന്നതാണ്. ആടിന്റെ വായിലുള്ള വസ്തുവിന്റെ പിങ്ക് നിറം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അത് നോട്ടുകളാണെന്ന് മനസിലായത്.

നോട്ട് തിന്നുന്നതില്‍ നിന്നും ആടിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആകെ 2000 രൂപയുടെ ഒരു നോട്ടുമാത്രമാണ് ആടിന്റെ വായില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിച്ചത്. ബാക്കി 66,000 രൂപയുടെ നോട്ടുകള്‍ ആട് അകത്താക്കി. കടലാസുകൊണ്ടുള്ള എല്ലാ വസ്തുക്കളും കഴിക്കുന്ന സ്വഭാവമുള്ള ആടാണ് ഇത്. ആട് പണം അകത്താക്കിയെങ്കിലും സര്‍വേശ് കുമാര്‍ ആടിനെ കൊല്ലാനോ ഉപേക്ഷിക്കാനോ തയ്യാറായിട്ടില്ല. ഇപ്പോഴും ആട് അദ്ദേഹത്തിന്റെ വീട്ടിലുണ്ട്.