'എനിക്ക് ഒരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ, നിങ്ങള്‍ക്ക് ഇല്ലാത്തത് ഹൃദയവും തലച്ചോറുമാണ്'
തന്റെ പതിമൂന്നാമത്തെ വയസ്സില്‍ ബൈക്കപകടത്തില്‍ ഒരു കാല്‍ നഷ്ടമായ ചിയാരയുടെ ജീവിതത്തിലേക്കുള്ള കുതിപ്പ് കണ്ടുനിന്നവരെയെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു.
റോം: പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തളര്‍ന്ന് പോകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് വിജയ കുതുപ്പിലെത്തിയ പതിനെട്ടുകാരിയാണ് ചിയാരാ ബോര്‍ഡി.
തന്റെ പതിമൂന്നാമത്തെ വയസ്സില്‍ ബൈക്കപകടത്തില്‍ ഒരു കാല്‍ നഷ്ടമായ ചിയാരയുടെ ജീവിതത്തിലേക്കുള്ള കുതിപ്പ് കണ്ടുനിന്നവരെയെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു. പിന്നീട് കൃത്രിമ കാലുമായി ആ മിടുക്കി ചവിട്ടി കയറിയത് സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലേക്കായിരുന്നു. ഇറ്റലിയിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായി മാറാൻ വേണ്ടിയായിരുന്നു അത്.
മിസ് ഇറ്റലി മത്സരത്തിൽ മൂന്ന് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ചിയാര. എന്നാൽ ആ മത്സരത്തില്‍ കാല്‍ലറ്റോ മഗിയാറാനോ എന്ന പെണ്‍കുട്ടി മിസ് ഇറ്റലിയായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ചിയാരാ എഴുതിയത് തന്റെ ആത്മവിശ്വാസത്തിന്റെ ചരിത്രമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വിമർശകരുടെ അക്രമത്തിന് ഇരയായി മാറുകയും ചെയ്തു ചിയാരാ. ഒടുവിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ഈ മിടുക്കി തന്നെ രംഗത്തെത്തി.
'എനിക്കൊരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ, നിങ്ങള്‍ക്ക് ഇല്ലാത്തത് ഹൃദയവും തലച്ചോറുമാണ്' എന്ന് ചിയാരാ മറുപടിയായി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് മിസ് ഇറ്റലി ആകണം എന്നില്ലായിരുന്നു. പക്ഷെ, ആ അപകടത്തിന് ശേഷം താന്‍ പുനര്‍ജനിച്ചിരിക്കുകയാണെന്നും, തന്റെ ജീവിതം ഇപ്പോഴും മനോഹരമാണെന്നും കാണിക്കുക മാത്രമായിരുന്നു ആഗ്രഹിച്ചതെന്നും ചിയാരാ കുറിച്ചു.