ക്രൊയേഷ്യയോട് തോറ്റ അര്‍ജന്റീനയ്ക്ക് ഐസ്‌ലന്‍ഡ്- നൈജീരിയ മത്സരഫലം നിര്‍ണായകമാണ്

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ ഐസ് ലാന്‍ഡ് നൈജീരിയ പോരാട്ടത്തിന്‍റെ ആദ്യ പകുതി അര്‍ജന്റീന ആരാധകര്‍ക്ക് ആശ്വാസം പകരുന്നു. കളിയുടെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകള്‍ക്കും വല കുലുക്കാനായില്ല. എന്നാല്‍ ജയം ലക്ഷ്യമിട്ടുള്ള പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. 

ഐസ് ലാന്‍ഡിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും നൈജീരയന്‍ താരങ്ങള്‍ പതിയെ കളം പിടിച്ചു. ആക്രമിച്ച കളിച്ച ഐസ് ലാന്‍ഡ് ആദ്യ പത്ത് മിനിട്ടിനുള്ളില്‍ രണ്ട് അവസരങ്ങളാണ് തുറന്നെടുത്തത്. നൈജീരിയന്‍ ഗോളിയുടെ മികവ് കൊണ്ടുമാത്രമാണ് രണ്ടും വലയിലാകാത്തത്. എന്നാല്‍ പിന്നീട് നൈജീരയയും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ തുറന്നെടുത്തു.

ഇന്നലെ ക്രൊയേഷ്യയോട് തോറ്റ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയ്ക്ക് ഐസ്‌ലന്‍ഡ്- നൈജീരിയ മത്സരഫലം നിര്‍ണായകമാണ്. ഐസ്‌ലന്‍ഡ് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ അര്‍ജന്റീനയുടെ നില കൂടുതല്‍ പരുങ്ങിലിലാകും. മറുവശത്ത് നൈജീരിയക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താം. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാല്‍ മതി. അതേസമയം അര്‍ജന്റീന ആരാധകരും പ്രതീക്ഷയോടെയാണ് മത്സരത്തെ കാണുന്നത്.