ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചവര്‍ റിമാൻറില്‍
മുരിക്കാശ്ശേരി സ്വദേശികളും സ്ക്കൂൾ വിദ്യാർത്ഥിനികളുമായ രണ്ടു പെൺകുട്ടികളാണ് പീഡനത്തിനിരയായത്. 11 വയസു മാത്രം പ്രായമുള്ള കുട്ടികളാണിവർ. സ്ക്കൂളിൽ കൂട്ടുകാരുമായുള്ള സംഭംഷണത്തിനിടെ കുട്ടികൾ ഇക്കാര്യം വെളിപ്പെടുത്തി. ഇതറിഞ്ഞ അധ്യാപകർ കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അധ്യാപകർ നിർദ്ദേശിച്ചതനുസരിച്ച് ബന്ധുക്കൾ മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകി.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തും രതീഷും പിടിയിലായത്. ശ്രീജിത്തിനെ കുമളിയിൽ നിന്നും രതീഷിനെ തൃശ്ശൂരിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ ബന്ധുക്കളാണ് ഇരുവരും. കഴിഞ്ഞ ഒരു വർഷത്തിനിടെ പെൺകുട്ടികളുടെ വീട്ടിൽ വച്ചും ബന്ധു വീട്ടിൽ വച്ചും പീഡിപ്പിക്കാൻ ശ്രമം നടത്തിയതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ്സെടുത്തിരിക്കുന്നത്.