ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായ കുംഭമേളയില്‍, 20 ലക്ഷത്തോളം വരുന്ന ട്രാന്‍സ് സമൂഹത്തിലെ അംഗങ്ങള്‍ക്ക് സ്നാനത്തിന് അവസരം ലഭിക്കുന്നത് ഇതാദ്യമായാണ്.

ലക്നൗ: വര്‍ഷങ്ങളുടെ കത്തിരിപ്പുകള്‍ക്കൊടുവില്‍ കുംഭമേളയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സ്നാനത്തിന് അനുവാദം ലഭിച്ചിരിക്കുന്നു. ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയില്‍ സ്ത്രീകളും പുരുഷന്മാരും മാത്രം മുങ്ങി നിവരുന്ന പ്രയാഗിലെ ത്രിവേണി സംഗമത്തിലെത്തി ട്രാന്‍സ്ജെന്‍ഡറുകളും സ്നാനം ചെയ്തു. കുംഭമേളയ്ക്ക് തുടക്കം കുറിച്ച ജനുവരി 15നാണ് ട്രാന്‍സ് സമൂഹത്തിലെ അംഗങ്ങള്‍ ത്രിവേണിയില്‍ സ്നാനം ചെയ്തത്. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായ കുംഭമേളയില്‍, 20 ലക്ഷത്തോളം വരുന്ന ട്രാന്‍സ് സമൂഹത്തിലെ അംഗങ്ങള്‍ക്ക് സ്നാനത്തിന് അവസരം ലഭിക്കുന്നത് ഇതാദ്യമായാണ്. വര്‍ഷങ്ങളായി ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ലക്ഷ്മി നാരായണ്‍ തൃപതി എന്ന ആക്ടിവസ്റ്റിന്‍റെ ജീവിതത്തിലെ നാഴികക്കല്ലാവുകയാണ് ഇത്. 

കാവിയും ചുവപ്പും നിറത്തിലുളള വസ്ത്രങ്ങളണിഞ്ഞ് നദീതീരത്തെത്തിയ ഇവര്‍ ആയിരക്കണക്കിന് പേരെ സാക്ഷിയാക്കി ഹൈന്ദവ ആചാര പ്രകാരം ആത്മീയ സ്നാനം നടത്തി. മുഖ്യധാര സമൂഹത്തിന്‍റെ അംഗീകാരമായാണ് തങ്ങളിതിനെ കാണുന്നതെന്ന് ത്രിപതി പറഞ്ഞു. 

Read More : കുംഭമേളയ്ക്ക് തുടക്കം; കനത്ത സുരക്ഷയില്‍ പ്രയാഗ്‍രാജ്

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമാണ് പ്രയാഗ്. സ്നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതാകുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്നതാണ് വിശ്വാസം. 2013 ലെ മഹാകുംഭമേളയ്ക്ക് 12 കോടി തീര്‍ത്ഥാടകര്‍ എത്തിയെന്നാണ് കണക്കുകൂട്ടുന്നത്. 

ജനുവരി 15 മുതല്‍ മാര്‍ച്ച് നാല് വരെയാണ് കുംഭമേള നടക്കുന്നത്. പുണ്യ നദീ സംഗമത്തില്‍ സ്നാനം ചെയ്യാന്‍ ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്. താത്കാലിക ഇടത്താവളങ്ങളും പാലങ്ങളുമടക്കം വലിയ സൗകര്യങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വിദേശസഞ്ചാരികള്‍ കുംഭമേളയ്ക്ക് എത്തുമെന്ന കണക്കുകൂട്ടലിലാണ് യുപി സര്‍ക്കാര്‍. കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളും പ്രയാഗ്‍രാജിലേക്ക് ഒരുക്കിയിട്ടുണ്ട്. പ്രയാഗ്‍രാജ് നഗരമിപ്പോള്‍ കനത്ത സുരക്ഷയിലാണ്. ആയിരക്കണക്കിന് സുരക്ഷാ ജീവനക്കാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. 

അര്‍ദ്ധ, പൂര്‍ണ്ണ, മഹാ കുഭമേളകളാണ് നടക്കാറുള്ളത്. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. ആറ് വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ്‍രാജിലുമാണ് അര്‍ദ്ധ കുംഭമേള നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ പൂര്‍ത്തിയാകുമ്പോള്‍ 144 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേളയും നടക്കും. 2013ലാണ് അവസാനമായി മഹാ കുംഭമേള നടന്നത്.