ദില്ലി: സംഘർഷം രൂക്ഷമായതിനെ തുടർന്ന് സിക്കിം മേഖലയിലെ ദോംഗ്ലോംഗിലേക്ക് ഇന്ത്യ കൂടുതൽ സൈന്യത്തെ അയച്ചു. ദോംഗ്ലോംഗിലെ ഇന്ത്യൻ ബങ്കറുകൾ ചൈനീസ് പട്ടാളം തകർത്തതിനെ തുടർന്നാണ് ഇന്ത്യ മേഖലയിലേക്ക് കൂടുതൽ സൈനികരെ അയച്ചത്. യുദ്ധസജ്ജമല്ലാത്ത നോൺ കോംബറ്റീവ് മോഡിലാണ് മുന്നേറ്റം. 1962 നു ശേഷം ആദ്യമായാണ് മേഖലയിൽ ഇത്രയും ദൈർഘ്യമേറിയ സംഘർഷാവസ്ഥ രൂപപ്പെടുന്നത്.
ഇന്ത്യ-ഭൂട്ടാൻ-ടിബറ്റ് അതിർത്തികൾ സന്ധിക്കുന്ന ദോംഗ്ലോംഗിലെ ലാൾട്ടനിലെ ഇന്ത്യയുടെ രണ്ടു ബങ്കറുകൾ മാറ്റണമെന്ന് 2012 ജൂണിൽ ചൈനീസ് പട്ടാളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇതിന് വഴങ്ങിയിരുന്നില്ല. ഈ പ്രദേശം ചൈനയുടേതാണെന്നാണ് അവരുടെ അവകാശവാദം. ഇതിനെ തുടർന്നാണ് ഇന്ത്യൻ ബങ്കറുകൾ ചൈനീസ് പട്ടാളം തകർത്തത്. പ്രദേശത്തെ ചൈനീസ് മുന്നേറ്റം തടയാനാണ് ഇന്ത്യ കൂടുതൽ സേനയെ അയക്കുന്നത്.
സൈനികക്യാമ്പ് സ്ഥിതിചെയ്യുന്ന ദോംഗ്ലോംഗിലേക്ക് ചൈന റോഡ് നിർമിക്കുകയാണെന്ന് ഭൂട്ടാൻ ആരോപിച്ചിരുന്നു. നിർമാണം അടിയന്തരമായി നിർത്തിവച്ച് തത്സ്ഥിതി പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
