ഇരു രാജ്യങ്ങളും തമ്മില്‍ പൊതു തൊഴിലാളികളുടെ കാര്യത്തില്‍ കരാര്‍ വേണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് അടുത്താഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക. 

നിലവില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ കാരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്. സൗദി തൊഴില്‍ മന്ത്രിയായിരുന്ന എന്‍ജിനീയര്‍ ആദില്‍ ഫഖീയാണ് 2014 ജനുവരി രണ്ടിന് ഡല്‍ഹിയിലെത്തി ഇന്ത്യയുമായി ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവെച്ചത്. മറ്റു തൊഴിലാളികളുടെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ കരാര്‍ വേണമെന്ന് സൗദിയിലെ ഇന്ത്യന്‍ സമൂഹം ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു.

30 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് സൗദിയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ വിദേശി സമുഹവും ഇന്ത്യക്കാരാണ്.