ദാവൻഗെരെ സൗത്ത് ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സ്ഥാനാർത്ഥിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കർണാടക കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ കെ അബ്ദുൾ ജബ്ബാർ രാജിവെച്ചു. നേതൃത്വം ഒരു പ്രത്യേക 'സിൻഡിക്കേറ്റ്' വളർത്താൻ ശ്രമിക്കുന്നുവെന്നും, മുതിർന്ന നേതാക്കളെ തഴയുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ രാജി സിദ്ധരാമയ്യ സർക്കാരിന് വലിയ രാഷ്ട്രീയ തലവേദനയായി മാറിയിരിക്കുകയാണ്.

ബംഗളൂരു: ദാവൻഗെരെ സൗത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പരസ്യമാക്കി മുതിർന്ന ന്യൂനപക്ഷ നേതാവ് കെ അബ്‍ദുൾ ജബ്ബാർ കർണാടക കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

ദാവൻഗെരെ സൗത്ത് സീറ്റിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കാത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്. സംസ്ഥാനത്തെ ന്യൂനപക്ഷ നേതാക്കൾ കടുത്ത നിരാശയിലാണെന്നും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ തങ്ങളെ തഴയുകയാണെന്നും ജബ്ബാർ ആരോപിച്ചു. കൂടാതെ, മുതിർന്ന മന്ത്രി ബി സെഡ് സമീർ അഹമ്മദ് ഖാനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പലതവണ തടഞ്ഞത് സമൂഹത്തിനിടയിൽ വലിയ വേദനയുണ്ടാക്കിയെന്നും അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗത്തിനുള്ളിൽ ഒരു പ്രത്യേക 'സിൻഡിക്കേറ്റ്' വളർത്തിയെടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ ജബ്ബാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഇവർ എസ്‍ഡിപിഐ സ്ഥാനാർത്ഥിയെ രഹസ്യമായി സഹായിച്ചുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിനൊപ്പം നിൽക്കുന്ന ജബ്ബാറിന്റെ ഈ രാജി സിദ്ധരാമയ്യ സർക്കാരിനും പാർട്ടിക്കും വലിയ രാഷ്ട്രീയ തലവേദനയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ അതൃപ്തിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.