ബാഗ്ദാദ്: ഇറാക്കിലെ കിർകുക് പ്രവശ്യയിൽ ഐഎസ് കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. അൽ-ബക്കാറ മേഖലയിലാണ് കുഴിമാടം കണ്ടെത്തിയത്. ഏകദേശം നാനൂറോളം പേരെ കൂട്ടക്കുരുതി നടത്തി ഐഎസ് പ്രദേശത്ത് കുഴിച്ചു മൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്.

ഐഎസ് കൂട്ടക്കുരുതി നടത്തി ആളുകളെ കുഴിച്ചുമൂടിയതിന് ദൃക്സാക്ഷികളായവരാണ് കൂട്ടക്കുഴിമാടം കണ്ടെത്താൻ സൈന്യത്തെ സഹായിച്ചത്. വാഹനങ്ങളിൽ ആളുകളെ പ്രദേശത്ത് കൊണ്ടുവന്ന് ഐഎസ് ഭീകരർ കൂട്ടക്കുരിതി നടത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇറാക്കിലെ എണ്ണ സന്പുഷ്ടമായ വടക്കൻ നഗരങ്ങളിൽ ഒന്നായ കിർകുക് രണ്ടു വർഷത്തോളം ഐഎസ് നിയന്ത്രണത്തിലായിരുന്നു. പിന്നീട് സൈന്യം നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചു. കൂട്ടക്കുഴിമാടം കണ്ടെത്തിയ സ്ഥലത്ത് മനുഷ്യാവകാശ പ്രവർത്തകരും സർക്കാർ പ്രതിനിധികളും സന്ദർശനം നടത്തി.