ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ നിര്‍ബന്ധിതമായതിനും ഖേദം പ്രകടിപ്പിച്ച ശേഷമായിരുന്നു ബുദ്ധിമുട്ടുകള്‍ ഉടനെയൊന്നും പരിഹരിക്കപ്പെടില്ലെന്ന് ധനകാര്യ മന്ത്രി സൂചന നല്‍കിയത്. പുതിയ 2000 നോട്ടുകള്‍ വിതരണം ചെയ്യാനായി മെഷീനുകള്‍ പുനഃസജ്ജീകരിക്കേണ്ടതുണ്ട്. അത് നടന്നുകൊണ്ടിരിക്കേണ്ടതുണ്ട്. സര്‍ക്കാറിന് മുന്നിലുള്ളത് വലിയ ലക്ഷ്യമാണെന്നും അതിന് ക്ഷമയോടെ സഹകരിക്കുന്ന ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാവിലെ മുതല്‍ രാത്രി വരെ അവധികളില്ലാതെ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നു. ബാങ്കുകളില്‍ സാധാരണ ഇടപാടുകള്‍ക്ക് പുറമേയാണ് നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതും. ശനിയാഴ്ച ഉച്ചവരെ എസ്.ബി.ഐ 2.28 കോടി ഇടപാടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ ആകെ ബാങ്കിങ് ഇടപാടുകളുടെ 25 ശതമാനവും എസ്.ബി.ഐയും അസോസിയേറ്റ് ബാങ്കുകളും വഴിയാണ് നടക്കുന്നത്. 54,370 കോടിയുടെ ഇടപാടുകളാണ് ഈ ദിവസങ്ങളില്‍ എസ്.ബി.ടി വഴി മാത്രം നടന്നത്. ബാങ്കുകളില്‍ നിന്ന് നോട്ടുകള്‍ മാറ്റിയെടുക്കുന്നത് ഒരു തവണയായി ചുരുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ വലിയ ജനത്തിരക്ക് പരിഗണിച്ച് ബാങ്കുകള്‍ അത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.