പദവിയെക്കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസിന്‍റെ കത്ത്
തിരുവനന്തപുരം: അവധി തീര്‍ന്ന സാഹചര്യത്തിൽ പദവിയെ കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നൽകി. വിജിലൻസ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിൽ ജേക്കബ് തോമസ് പറയുന്നു .
വിജിലൻസിനെതിരെ ഹൈകോടതിയിൽ നിന്ന് നിരന്തര പരാമര്‍ശും സെൻകുമാര്‍ കേസിൽ തിരിച്ചടിയുണ്ടായേക്കാമെന്ന സൂചനയുമാണ് വിജിലൻസ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അവധിയെടുക്കണമെന്ന് ജേക്കബ് തോമസിനോട് ആവശ്യപ്പെടാൻ സര്‍ക്കാറിനുണ്ടായ സാഹചര്യം. ഒരുമാസത്തെ അവധി വീണ്ടും ഒരുമാസത്തേക്ക് കൂടിയും പിന്നെ പതിനേഴ് ദിവസത്തേക്കും നീട്ടിയതിന് പ്രധാന കാരണം പദവി സംബന്ധിച്ച അവ്യക്തതയാണ്.
അവധി അവസാനിപ്പിച്ച് ജേക്കബ് തോമസ് തിങ്കളാഴ്ച സര്‍വ്വീസിൽ തിരിച്ചെത്തണം. എന്നാൽ ഏത് പദിവിയിലേക്കാണ് തിരിച്ചെത്തേണ്ടതെന്ന് വ്യക്തമാക്കണമെന്നാണ് ജേക്കബ് തോമസിന്റ ആവശ്യം. താൽകാലിക ചുമതലയുമായി വിജലൻസ് തലപ്പത്തെത്തിയ ബ്ഹ്റക്ക് ഡിജിപി സ്ഥാനത്തേക്ക് സെൻകുമാര്‍ വന്നതോടെ വിജിലൻസ് മേധാവിയായി നിയമനം കിട്ടുകയും ചെയ്തു. ജേക്കബ് തോമസ് തിരിച്ചെത്തിയാൽ മലബാര്‍ സിമന്റ്സിന്റെ എംഡി സ്ഥാനം നൽകിയേക്കും എന്ന അഭ്യൂഹം നിലവിലുണ്ട്. അതേ സമയം ജൂണ്‍ മുപ്പതിന് സെൻകുമാര്‍ വിരമിക്കാനിരിക്കെ സീനിയോറിറ്റിയിൽ രണ്ടാമനായ ജേക്കബ് തോമസിന്റെ പേര് ക്രമസമാധാന ചുമതലയുള്ള ഡിപിജിയായി പരിഗണിക്കപ്പെട്ടുകൂടായ്കയുമില്ല. ഈ സാഹചര്യങ്ങളെല്ലാം മുൻനിര്‍ത്തിയാണ് പദവിയെ കുറിച്ച് വ്യക്തത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജേക്കബ് തോമസിന്റെ കത്തെന്നാണ് സൂചന.