ജെഡിയുവും വേര്‍പിരിയലിന്‍റെ പാതയില്‍ ബീഹാറില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപനം അംഗീകരിച്ചില്ലെങ്കില്‍ ബിജെപിക്ക് സ്വന്തംവഴി നോക്കാം നിയമസഭാ ഫലം സീറ്റ് പങ്കുവെക്കലിന് മാനദണ്ഡമാക്കണം

ദില്ലി: ബീഹാറിലെ ബി.ജെ.പി-ജെ.ഡിയു സഖ്യം വഴിപിരിയലിന്‍റെ പാതയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിൽ തങ്ങൾ മല്‍സരിക്കുമെന്ന് ജെ.ഡി.യു പ്രഖ്യാപിച്ചു . ഇത് അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ ബി.ജെ.പിക്ക് വേറെ വഴി നോക്കാമെന്നും ജെഡിയു വക്താവ് കെ സി ത്യാഗി ,ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യോഗാദിനാചരണത്തിൽ നിന്ന് വിട്ട നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരാന്‍ പോകുന്ന നീക്കത്തിന്‍റെ സൂചന ബി.ജെ.പിക്ക് നല്‍കിയതാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് പിന്നാലെ നിതിഷും ബീഹാറിന് പ്രത്യക പദവി ആവശ്യപ്പെട്ടു . നേരത്തെ നോട്ടു നിരോധനത്തെ വിമര്‍ശിക്കുകയും ചെയ്തു. മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം കൈകോകര്‍ത്ത നിതീഷ് കുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പടി പടിയായി കൂട്ടുകെട്ടിൽ നിന്ന് പിന്‍വാങ്ങുകയാണ്.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച ബിജെപി നേടിയത് 22 സീറ്റുകള്‍. ജെഡിയുവിന് കിട്ടിയത് വെറും രണ്ടെണ്ണം. പക്ഷെ 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് വിശാല സംഖ്യം രൂപീകരിച്ച ജെഡിയു സ്വന്തമായി 71 സീറ്റ് നേടി.ബിജെപിക്ക് കിട്ടിയത് 53 . അടുത്ത പൊതുതെരഞ്ഞെടുപ്പി്ല‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അധാരമാക്കി സീറ്റ് പങ്കിടണമെന്നാണ് ആവശ്യം . അങ്ങനെയായാൽ കൂടുതൽ സീറ്റ് പാര്‍ട്ടിക്ക് കിട്ടും.

തെലുഗു ദേശം ബി.ജെപി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ജെ.ഡിയു നീക്കം. പി.ഡിപി സഖ്യം ബി.ജെ.പി തന്നെ ഉപേക്ഷിച്ചു. ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ശിവസേനയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ഒരു പക്ഷെ പുതിയ കൂട്ടുകെട്ടുകള്‍ക്ക് ബിജെപി ശ്രമം തുടങ്ങിയേക്കാം.