ദില്ലി: ഹരിയാനയിലെ നിര്‍ഭയ മോഡല്‍ കൊലപാതകത്തില്‍ സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. 15 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തവരില്‍ പ്രധാനിയെന്ന് പൊലീസ് കരുതുന്ന പന്ത്രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍.

സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന് അര്‍ധനഗ്നയായ നിലയിലായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. സമാനമായാണ് മുഖ്യപ്രതിയുടെ മൃതശരീരവും ബുധഖേര വില്ലേജിലെ ഒരു കനാലില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍. കേസില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാനപ്രതിയായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ശക്തമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഹരിയാനയിലെ ജിന്റിലാണ് നിര്‍ഭയ കേസിന് സമാനമായ സംഭവം നടന്നത്. ജിന്റിലെ ബുധഖേര ഗ്രാമത്തിലെ കനാലിനോട് ചേര്‍ന്നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തില്‍ അടിവസ്ത്രമുണ്ടായിരുന്നില്ല. മുഖത്തും വായിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാവ് കടിച്ചുകീറിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

സ്വകാര്യ ഭാഗങ്ങളില്‍ മുറിപ്പെടുത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമായിരിക്കാനാണ് സാധ്യതയെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗത്തെ ചെറുത്ത പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് അതിക്രൂരമായി ആക്രമിച്ചതാകാമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ധട്ടര്‍വാള്‍ പറ‍ഞ്ഞിരുന്നു.

ജീവനോടെയാകില്ല പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും മൃതദേഹം വികൃതമാക്കിയതാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കരള്‍ പൂര്‍ണമായും നശിച്ചിരുന്നു. ശ്വാസകോശവും തകര്‍ന്നിരുന്നു. ജീവനോടെ ബലാത്സംഗം ചെയ്യാനാകാത്തതിന്റെ പ്രതിഷേധമായായിരിക്കും ക്രൂരമായ ആക്രമണത്തിന് പ്രേരണയെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. കുരുക്ഷേത്രയിലെ ജാന്‍സ ഗ്രാമത്തിലെതാണ് പെണ്‍കുട്ടി.