കെപിഎസി ലളിത സംസാരിച്ചത് ഒരു സംഘടനയുടെ പ്രതിനിധിയായി: ശരി തെറ്റ് അവര്‍ മനസിലാക്കുമെന്ന് കെ.കെ ശൈലജ
ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്‍റ എന്നിവര്‍ മന്ത്രി ശൈലജയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം: എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി സെല്‍ രൂപികരിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ. സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്‍റ് എന്നിവര്‍ മന്ത്രി ശൈലജയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും പരാതി സെൽ രൂപീകരിക്കണം.കെപിഎസി ലളിത ഇടത് സഹയാത്രികയാണെങ്കിലും അവർ ഒരു സംഘടനയുടെ പ്രതിനിധിയായാണ് പ്രതികരിച്ചത്. അതിന്‍റെ ശരി തെറ്റ് അവർ മനസിലാക്കും. അതിനെ എതിർക്കുകയോ ഉൾകൊള്ളുകയോ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശൈലജ പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങളുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നടിമാരെ കുറ്റപ്പെടുത്തി അമ്മ അംഗങ്ങളായ സിദ്ദിഖും കെപിസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നടിമാർ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും രാജി വെച്ചവർ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നുമാണ് കെപിസി ലളിത ഇന്നലെ പറഞ്ഞത്. കെപിസി ലളിതയുടെ പ്രസ്താവനയ്ക്കെതിരെ നടിമാര്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.