തിരുവനന്തപുരം : ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പരിഹാസവുമായി എംഎല്‍എ കെ.എം ഷാജി രംഗത്ത്. ലക്ഷക്കണക്കിന് രൂപയുടെ കോസ്‌മെറ്റിക്‌സില്‍ കുളിച്ചാല്‍ വരുന്നതല്ല ലക്ഷ്മി നായരേ അന്തസ്സ്. കോലിയക്കോട് നായരുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും (ഇന്‍റേണല്‍ മാര്‍ക്ക് ഫെയിം) സംരക്ഷണവുമല്ല അന്തസ്സിന്‍റെ അളവുകോലെന്ന് ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

ശക്തിയുള്ളതിനേ അതിജീവിക്കാന്‍ കഴിയൂ എന്ന ആര്യവംശ വെറിയുടെ അഭിനവ (മാര്‍ക്‌സിസ്റ്റ്) രൂപമാണ് ഈ സ്ത്രീ എന്ന് പേരൂര്‍ക്കട ലോ അക്കാദമി സംഭവങ്ങള്‍ വ്യക്തമാക്കുകയാണ്. ദളിത് വിദ്യാര്‍ത്ഥികള്‍ തന്റെ ബിരിയാണി കടയിലെ തൂപ്പുകാര്‍ ആവേണ്ടവരാണ്. പിന്നോക്ക സമൂഹങ്ങളില്‍ പെട്ട കുട്ടികള്‍ പരിഹസിക്കപ്പെടേണ്ടവരാണ്. 

രോഗം നിയമ പഠനത്തിനുള്ള അയോഗ്യതയാണ്. വിദ്യാര്‍ത്ഥികളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും ക്യാമറ ലെന്‍സിലൂടെ നിരീക്ഷിക്കപ്പെടേണ്ടവയാണ്. ഇന്റേണല്‍ മാര്‍ക്ക് എന്നത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു രസിക്കാനുള്ള മാര്‍ഗമാണ്. എന്നാല്‍ അത് തന്റെ എല്ലാമെല്ലാം ആയവര്‍ക്ക് ഹണി ഗിഫ്റ്റായി നല്‍കുവാനുള്ളതാണ്. എന്ത് ഗംഭീരമായ പ്രിവിലേജസ് കെ.എം ഷാജി പരിഹസിക്കുന്നു. 

അധികാരമുള്ളവന്‍റെ അവയവങ്ങളായി മാറിക്കഴിഞ്ഞവരെ ആ ചരിത്രം ഓര്‍മപ്പെടുത്തുന്ന കേരളത്തിലെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ഐക്യദാര്‍ഢ്യമെന്നും കെ.എം ഷാജി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.