നേതൃമാറ്റം ആവശ്യപ്പെട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി യോഗ്യൻ തന്നെയെന്നും ആവര്‍ത്തിച്ച് മുരളീധരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാറണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണവുമായി കെ.മുരളീധരൻ . എന്നാൽ ഉമ്മന്‍ ചാണ്ടി എല്ലാ സ്ഥാനത്തിനും യോഗ്യനെന്ന മുന്‍ നിലപാടിൽ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അതേ സമയം മുരളിയോടും അനുകൂലികളോടും സംഘടനാ തിരഞ്ഞെടുപ്പിൽ കടുത്ത നിലപാട് എടുക്കാൻ തന്നെയാണ് ഐ ഗ്രൂപ്പ് തീരുമാനം .
കോണ്‍ഗ്രസിൽ നേതൃസ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി വരണം . രമേശ് ചെന്നിത്തലയ്ക്കെതിരായ നീക്കത്തിന്‍റെ പരസ്യപ്രകടനമായി മുരളിയുടെ ഈ ആവശ്യത്തെ ഐ ഗ്രൂപ്പ് വ്യാഖ്യാനിക്കുന്നു. മുരളി പറഞ്ഞ രീതിക്ക് കുഴപ്പമുണ്ടെന്ന് ഗ്രൂപ്പ് കാണുന്നു . പ്രതിപക്ഷ പ്രവര്‍ത്തനം പോരെന്ന് യു.ഡി.എഫ് , പാര്‍ട്ടി യോഗങ്ങളിൽ മുരളീധരന്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചായായി വന്ന പരസ്യ പ്രതികരണത്തോട് വിട്ടുവീഴ്ച വേണ്ടെന്നാണ് ഐക്കാരുടെ തീരുമാനം . പ്രസ്താവന പാര്‍ട്ടിക്കുള്ളിൽ തര്‍ക്ക വിഷയമായ സാഹചര്യത്തിലാണ് പറഞ്ഞതിൽ നിന്ന് പിന്നോട്ട് പോകാതെയുള്ള മുരളീധരന്‍റെ വിശദീകരണം
എന്നാൽ മുരളിയോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് ഐ ഗ്രൂപ്പ് ധാരണ . മുരളിയെ യു.ഡി.എഫ് കണ്‍വീനറാക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിൽ ചില നേതാക്കള്‍ക്കുണ്ട് ഇതിനെ ഐ ഗ്രൂപ്പ് പിന്തുണയ്ക്കില്ല. മുരളി അനുകൂലികളെ താഴെ തട്ടിൽ പോലും ഐ ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് തീരുമാനം . നേതൃമാറ്റത്തിന് ആരും കിനാവ് കാണേണ്ടെന്നാണ് ഐ മറുപടി . പാര്‍ലമെന്‍ററി പാര്‍ട്ടിയിൽ ഭൂരിപക്ഷമുണ്ട് .ഹൈക്കമാന്‍ഡാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് . പ്രതിപക്ഷ പ്രവര്‍ത്തനം പോരെന്ന വിമര്‍ശനത്തെയും ഐ ഗ്രൂപ്പ് നേരിടുന്നു . മറ്റേതെരു പ്രതിപക്ഷത്തെക്കാളും മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ 16 മാസം സഭയിലും പുറത്തും ഉണ്ടായതെന്നാണ് മറുപടി.