'ടി പി കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യങ്ങളും; തനിക്ക് ചായ വാങ്ങിത്തന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്': കെ സുരേന്ദ്രന്‍
ടി പി കേസ് പ്രതികൾക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: ടി പി കേസ് പ്രതികൾക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്ന് കെ സുരേന്ദ്രൻ. ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തിൽ മതിൽ പണിയേണ്ടതെന്നും പത്തനംതിട്ട കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റായ റിപ്പോർട്ടാണ് കോടതിയിൽ പൊലീസ് നൽകിയത്. കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയതോടെ സുരേന്ദ്രനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ട് പോയി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് നീട്ടിയത്. അതിനിടെ, ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.