കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയ കാക്കനാട് ലാബിലെ പരിശോധനാഫലം നിരാകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഹൈദ്രബാദ് ലാബില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. മണിയുടെ ശരീരത്തില്‍ മെത്തനോളിന്റെ അംശം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഹൈദ്രബാദിലെ പരിശോധനഫലം വ്യക്തമാക്കുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം വിശകലനം ചെയ്യും. തുടര്‍ന്ന് അന്തിമ നിഗമനത്തിലെത്തുമെന്നാണ് അന്വേഷണ സംഘത്തലവന്‍ പി എന്‍ ഉണ്ണിരാജനും ഡിവൈഎസ്പി സുദര്‍ശനനും ഇന്നലെ മണിയുടെ വീട്ടിലെത്തി സഹോദരന്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളെ അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ണമാകുമെന്നും ഇവര്‍ ബന്ധുക്കളെ ധരിപ്പിച്ചു.

ഇനി അവശേഷിക്കുന്നത് മെഥനോള്‍ എങ്ങനെ മണിയുടെ ശരീരത്തിലെത്തി എന്ന അന്വേഷണമാണ്. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതിന്റെ തലേരാത്രി ഔട്ട് ഹൗസായ പാഡിയിലെ പാര്‍ട്ടിയില്‍ വിളമ്പിയ മദ്യം ഗുരുതര കരള്‍ രോഗമുള്ള മണിയെ മരണത്തിലെത്തിച്ചിരിക്കാമെന്നായിരുന്നു അന്വേഷസംഘത്തിന്റെ അനുമാനങ്ങളില്‍ ഒന്ന്. മെഡിക്കല്‍ ബോഡിന്റെ അന്തിമ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.