തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും കുലപതികളായ മൂന്നാമനാണ് ഇപ്പോള്‍ ഓര്‍മയായത്. എംജിആറിനും ജയലളിതയ്ക്കും പിന്നാലെ കരുണാനിധിയും യാത്രയാകുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നത്.

ചെന്നൈ: ഇന്നലെ അന്തരിച്ച ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ അന്ത്യ വിശ്രമ സ്ഥലം ജയലളിതയുടെയും അണ്ണാദുരൈയുടെയും സ്മാരകത്തിനിടയില്‍. ഡിഎംകെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്ലാനില്‍ ജയലളിതയുടെ സ്മാരകത്തിനും അണ്ണാദുരൈയുടെ സ്മാരകത്തിനും ഇടയിലാണ് കരുണാനിധിക്ക് സ്ഥാനം കണ്ടെത്തിയത്. തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും കുലപതികളായ മൂന്നാമനാണ് ഇപ്പോള്‍ ഓര്‍മയായത്. എംജിആറിനും ജയലളിതയ്ക്കും പിന്നാലെ കരുണാനിധിയും യാത്രയാകുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നത്.

ഡിഎംകെ സ്ഥാപക നേതാവും കരുണാനിധിയുടെ ഗുരവുമാണ് അണ്ണാദുരൈ. അദ്ദേഹത്തില്‍ നിന്നാണ് കരുണാനിധി ബാലപാഠങ്ങള്‍ പഠിച്ചത്. അദ്ദേഹത്തിനരികെയും, ജീവിത കാലം മുഴുന്‍ ശത്രുത വച്ചുപുലര്‍ത്തിയ ജയലളിതയ്ക്കും സമീപമാണ് കലൈഞ്ജറുടെ അന്ത്യവിശ്രമം. രാഷ്ട്രീയ വൈരത്തിനപ്പുറം വ്യക്തിപരമായ ശത്രുതയും ജയലളിതയും കലൈഞ്ജറും കാത്തു സൂക്ഷിച്ചിരുന്നു. പരസ്പരം കണ്ടാല്‍ ഇരുവരു തമ്മില്‍ സംസാരിക്കാന്‍ പോലും തയ്യാറാകുമായിരുന്നില്ല.

ദേശീയബഹുമതികളോടെയാണ് മുത്തുവേല്‍ കരുണാനിധിയെന്ന കലൈഞ്ജരുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാലിനും അഴഗിരിയും കനിമൊഴിയുമടക്കം അടുത്ത ബന്ധുമിത്രാതികള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. 

പ്രധാനമന്ത്രി അടക്കം രാജ്യത്തെ നിരവധി പ്രമുഖർ ചെന്നൈ രാജാജി ഹാളിലെത്തി രാവിലെതന്നെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ചെന്നൈ രാജാജി ഹാളില്‍ നിന്നും മറീനാ ബിച്ചിലേക്കുള്ള വലാപനിര്‍ഭരമായ അന്തിമയാത്രയാണ് തമിഴ്മക്കള്‍ തങ്ങളുടെ പ്രീയപ്പെട്ട നേതാവിന് നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വൻ ജനാവലിയാണ് എത്തിയിരുന്നത്.