കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ആക്രോശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം-സി.പി.ഐ തര്‍ക്കത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. സി.പി.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയതാണ് മുഖ്യമന്ത്രി.

പാര്‍ട്ടി ഓഫീസിലേക്ക് കടക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയ മാധ്യമങ്ങളോട് ' മാറിനില്‍ക്കവിടുന്ന്'എന്ന് ആക്രോശിച്ച് കൊണ്ട് പിണറായി അകത്തേക്ക് കടക്കുകയായിരുന്നു. ഇതിനുപിന്നാലെ അടുത്തുണ്ടായിരുന്ന പൊലീസുകാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മുഖ്യമന്ത്രി കയര്‍ത്ത് തന്നെയാണ് സംസാരിച്ചത്. തുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് ഇടപെട്ട് പുറത്തേക്ക് മാറ്റുകയായിരുന്നു. 

തോമസ്ചാണ്ടിയുടെ ഭൂമികയ്യേറ്റ വിവാദവും തുടര്‍ന്നുണ്ടായ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം സി.പി.എം-സി.പി.ഐ ഏറ്റുമുട്ടലിലേക്ക് വഴിവെച്ചിരുന്നു. കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്നത്തെ സി.പി.എം മുഖപത്രത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മാധ്യമങ്ങള്‍ എത്തിയത്. നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി നടന്ന സമാധാനചര്‍ച്ച വേളയിലും മുഖ്യമന്ത്രി മാധ്യമങ്ങളോട് രോഷകുലനായിരുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമങ്ങളോട് 'കടക്കൂ പുറത്ത്' എന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിക്കുകയായിരുന്നു. സംഭവം സോഷ്യല്‍മീഡിയയിലടക്കം ഏറെ വിവാദമായപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.