ചേർത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് സർക്കാർ
കൊച്ചി: ദേശീയപാതയില്‍ മദ്യ ശാല തുറക്കാന്‍ അനുമതി കൊടുത്തതില്‍ തെറ്റുപറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കണ്ണൂര്‍ കുറ്റിപ്പുറം പാതയിലെ തുറന്ന 13 ബാറുകളും അടപ്പിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഈ പാതയിലെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ കണ്ണൂര്‍-കോഴിക്കോട് മലപ്പുറം ഡപ്യൂട്ടി കമ്മീഷണര്‍മാരോട് ഈമാസം 14 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇനിയൊരുത്തരവുണ്ടാകും വരെ മദ്യശാലകള്‍ തുറക്കരുതെന്നും ഹൈക്കോടതി.
ഹൈക്കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ബാറുകള്‍ക്ക് പ്രവര്‍ത്താനാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് തെറ്റു പറ്റിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുറന്ന 13 ബിയര്‍ പാര്‍ലറുകളും പൂട്ടി. ചേര്‍ത്തല തിരുവനന്തുപുരം പാതയില്‍ ഒരു ബിയര്‍ പാര്‍ലറുകളും തുറന്നില്ല. ഇത് ദേശീയ പാതയാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് സംശയമില്ല. കുറ്റിപ്പുറം കണ്ണൂര്‍ പാതയിലാണ് ബാറുകള്‍ തുറന്നതെന്നും ഇത് അടപ്പിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഈ രണ്ട് റോഡുകളും ദേശീയ പാതയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.എങ്കില്‍ ഏത് സാഹചര്യത്തിലാണ് ഈ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. ഇതിന്‍രെ ഫയലുകള്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുമാര്‍ ഹാജരാക്കണം. അടച്ച ബാറുകളുടെ പട്ടികയും ഹാജരാക്കണം. ഇവര്‍ പൊതുമരാമത്ത് വകുപ്പിനോട് കണ്ണൂര്‍ കുറ്റിപ്പും പാത ദേശീയ പാതയാണോ എന്ന കാര്യം ആരാഞ്ഞോയെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.. പിഡബ്ലിയുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചെയ്തു. കേസ് ഈമാസം 14 ന് കോടതി വിശദ വാദത്തിനായി വച്ചു. ഇനിയൊരുത്തരവുണ്ടാകും വരെ പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നും കോടതി വ്യക്തമാക്കി.