ശബരിമലയിലെ നിരോധനാജ്ഞ: തീര്‍ത്ഥാടകര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി
ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട്. ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരോധനാജ്ഞയെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനായത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചതിനാലാണെന്നും ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിരോധനാജ്ഞ വേണമെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട് ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ ഇവര്‍ മാനിക്കുന്നില്ല. തീര്‍ത്ഥാടകരായ സ്ത്രീകളെ ആക്രമിക്കുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായി. ഈ അവസരത്തില്‍ 144 തുടരണമെന്ന് സർക്കാർ വാദിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ച്ചയും വാദം തുടരും