വൈകിട്ട് 4.45ന് രാഹുല്‍ ഗാന്ധി, തന്റെ വസതിയിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാനുള്ള യോഗം വിളിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം എ കെ ആന്റണിയും മുകുള്‍ വാസ്‌നിക്കും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനു മുന്നോടിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരനും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് കെ പി സി സി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം സുധീരന്‍ സോണിയാ ഗാന്ധിയെ അറിയിച്ചു. യോഗത്തിനു ശേഷം വലിയ അത്മവിശ്വാസത്തോടെയാണ് വി എം സുധീരന്‍ മാധ്യമങ്ങളെ കണ്ടത്.

ഇതിനിടെ ഐ ഗ്രൂപ്പ് നേതാവ് കെ സുധാകരനും സോണിയാ ഗാന്ധിയെ കണ്ടു. പാര്‍ട്ടിയെ ഐക്യത്തോടെ കൊണ്ടു പോകാന്‍ വി എം സുധീരനു കഴിയുന്നില്ല എന്നും എസ്എന്‍ഡിപി നേതൃത്വത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത് അനാവശ്യ പിടിവാശിയാണെന്നും സുധാകരന്‍ സോണിയയോട് പറഞ്ഞു. പാര്‍ട്ടിയിലെ പുനസംഘടനയെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം തേടണമെന്നും സുധാകരന്‍ പറഞ്ഞു. നേതൃമാറ്റം ശക്തമായി ചര്‍ച്ചയില്‍ കൊണ്ടു വരാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. ഉമ്മന്‍ചാണ്ടി മാറിനില്ക്കുമ്പോള്‍ എ ഗ്രൂപ്പിന് പ്രധാനസ്ഥാനമൊന്നുമില്ല എന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നതിലും പരസ്യ പ്രസ്താവനകളിലും വലിയ അതൃപ്തിയാണ് ഹൈക്കമാന്‍ഡിനുള്ളത്. തല്‍ക്കാലം ഐക്യം നിലനിറുത്താനുള്ള നിര്‍ദ്ദേശങ്ങളാകും ഹൈക്കമാന്‍ഡ് നേതൃ യോഗത്തില്‍ മുന്നോട്ടു വയ്ക്കുക.