കോതമംഗലം സ്വദേശിയായ  കൃഷ്ണകുമാർ നായര്‍ ഈ മാസം അഞ്ചാം തീയതിയാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‍ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണ കുമാര്‍ നായരെ ദില്ലി കോടതി, കേരളാ പൊലീസിന് കൈമാറി. ഇയാളെ രാത്രി ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് കൊണ്ടു പോകും.

ഈ മാസം 14 ന് അബുദാബിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്കൗട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തീഹാര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തശേഷം കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി എറണാകും സെന്‍ട്രല്‍ എസ്.ഐ രൂപേഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം ദില്ലിയില്‍ ക്യാന്പ് ചെയ്താണ് കൃഷ്ണകുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയത് .പൊതുസമാധാനം തകര്‍ക്കല്‍ , അശ്ലീല പ്രകടനം, അപകീര്‍ത്തിപ്പെടുത്തല്‍ , ഭീഷണിപ്പെടുത്തല്‍ , ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

 കോതമംഗലം സ്വദേശിയായ കൃഷ്ണകുമാർ നായര്‍ ഈ മാസം അഞ്ചാം തീയതിയാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ , മദ്യലഹരിയില്‍ സംഭവച്ചതാണെന്ന് വീശദീകരിച്ച് മാപ്പു പറഞ്ഞു. എന്നാല്‍ സെന്‍ട്രല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ഇതോടെ അബുദാബിയിലെ എണ്ണക്കന്പനിയില്‍ സൂപ്പര്‍വൈസറായ കൃഷണകുമാറിനെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.