കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പരക്കുന്നതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് സ്വദേശിയായ ഹാരിസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പാലക്കാടുനിന്നും കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന അബുഈസയുടെ പേരിലാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. പരാതി പൊലീസ് എന്‍ഐഎയ്ക്ക് കൈമാറി.

മെസേജ് വാട്ട്‌സാപ്പ് കേരള എന്ന ഗ്രൂപ്പില്‍ നിന്നാണ് ഹാരിസിന് സന്ദേശം ലഭിച്ചിരിക്കുന്നത്. അബുഈസ അഡ്മിനായ വാട്ട്‌സാപ്പ് ഗ്രൂപ്പാണിത്. കാസര്‍ഗോഡ് സ്വദേശിയും വ്യാപാരിയുമായ ഹാരിസിനെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തതിന് ശേഷം അദ്ദേഹത്തിന് സന്ദേശം അയയ്ക്കുകയായിരുന്നു. ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് നിരവധി സന്ദേശങ്ങള്‍ ലഭിച്ചുണ്ടെന്ന് ഹാരിസ് കാസര്‍ഗോഡ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഐഎസിനെ പ്രകീര്‍ത്തിക്കുന്നതാണ് ലഭിച്ച സന്ദേശങ്ങളില്‍ ഏറെയും.

അഫ്ഗാനിസ്ഥാനിലുള്ള നമ്പരില്‍ നിന്നാണ് വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. നേരത്തെയും കാണാതായ മലയാളികളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇത്തരത്തിലൊരു വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് സന്ദേശം അയയ്ക്കുന്നത് ഇതാദ്യമാണ്. അതിനാല്‍ത്തന്നെ ഇക്കാര്യം വളരെ ഗൗരവമായാണ് പൊലീസ് കാണുന്നത്.

അടുത്തിടെ കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന രണ്ട് പേര്‍ അഫിഗാനിസ്ഥാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. അമേരിക്ക അഫ്ഗാനില്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച സന്ദേശം കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു.