
മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് നീണ്ടകര സ്വദേശി മാനുവലില്‍ നിന്നും മണ്ണെണ്ണ പെര്‍മിറ്റ് ഒരു കരിഞ്ചന്ത വില്‍പ്പനക്കാരൻ വാങ്ങി. പിന്നീട് എണ്ണയും പെര്‍മിറ്റും ഇല്ലെന്നതാണ് അവസ്ഥ. കൊല്ലത്ത് മാത്രം 1500 ലധികം മണ്ണെണ്ണ പെര്‍മിറ്റുകളാണുള്ളത്. ഭൂരിഭാഗവും കരിഞ്ചന്ത മാഫിയ പണം കൊടുത്ത് വാങ്ങി. പോരാത്തതിന് കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ എത്തിക്കാമെന്ന മോഹനവാഗ്ദാനവും നല്‍കി.
പക്ഷേ പിന്നീട് ആരെയും ഈ വഴിക്ക് കാണില്ല, പെര്‍മിറ്റ് വാങ്ങുന്ന മാഫിയ തന്നെ ദിവസങ്ങള്‍ക്ക് ശേഷം കരിഞ്ചന്തക്കച്ചവടത്തിലൂടെ കൊള്ളയടി നടത്തുന്നതിനും മത്സ്യത്തൊഴിലാളികള്‍ സാക്ഷികളാകും.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കരിഞ്ചന്ത മാഫിയയെ നിയന്ത്രിക്കാൻ പൊതുവിപണി വിലയ്ക്ക് മണ്ണെണ്ണ മത്സ്യത്തൊഴിലാളിക്ക് നല്‍കാൻ സ്ഥാപിച്ച പമ്പുകളിലൊന്നാണിത്.
പല ജില്ലകളിലും ഇത്തരം പമ്പുകള്‍ നോക്കുകുത്തികളാണ്. കരിഞ്ചന്തകച്ചവടം കൊഴുപ്പിക്കാൻ സര്‍ക്കാര്‍ സഹകരണത്തോടെ മാഫിയകള്‍ ഇതും അട്ടിമറിച്ചെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
