തിരുവനന്തപുരം: ബാലാവകാശകമ്മീഷനംഗങ്ങളെ മന്ത്രി കെ.കെ.ശൈലജ ഏകപക്ഷീയമായി തീരുമാനിച്ചെന്ന പരാതിയുമായി സിപിഐ. പാര്‍ട്ടി നല്‍കിയ പേരുകള്‍ മന്ത്രി തള്ളിക്കളഞ്ഞെന്ന് കോടിയേരി ബാലകൃഷണന് സിപിഐ പരാതി നല്‍കി. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്ന് രണ്ട് പേരുകളാണ് സിപിഐ ബാലാവകാശ കമ്മീഷനിലേക്ക് നല്‍കിയിരുന്നത്.പക്ഷേ ഇവരെ അഭിമുഖത്തിന് പോലും വിളിച്ചില്ല.

മതിയായ യോഗ്യതയില്ലെന്നാണ് മന്ത്രിയുടെ ഓഫീസറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടുത്ത ഒഴിവു വരുമ്പോള്‍ തങ്ങളെ കൂടി പരിഗണിക്കണമെന്ന് സിപിഐ കോടിയേരിയോട് ആവശ്യപ്പെട്ടത്. ബാലാവകാശ കമ്മീഷന്‍ നിയമനം വിവാദത്തിലാകുന്നതിന് മുന്‍പേ സിപിഐ തങ്ങളുടെ അനിഷ്‌ടമറിയിച്ചിരുന്നു.

ഇന്നലെ എല്‍ഡിഎഫ് സംസ്ഥാന സമിതി ബാലാവകാശ കമ്മീഷന്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും സിപിഐ നേതാക്കള്‍‍ പ്രതിഷേധമൊന്നും അറിയിച്ചിരുന്നില്ല. മന്ത്രിമാരായ തോമസ് ചാണ്ടി കെ.കെ. ശൈലജ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന നിലപാടാണ് എല്‍ഡിഎഫ് സംസ്ഥാനസമിതി സ്വീകരിച്ചത്. രാഷ്‌ട്രീയ പാര‍്‍ട്ടികളുടെ നോമിനികളെയല്ല ഈ രംഗത്ത് പരിചയവും യോഗ്യതയും ഉള്ളവരെയാണ് നിയമിച്ചതെന്നാണ് കെകെ ശൈലജ പറയുന്നത്.