തിരുവനന്തപുരം: സ്ത്രീപീഡന കുറ്റത്തിന് കോവളം എംഎല്‍എ എം.വിന്‍സെന്‍റിനെ അറസ്റ്റ് ചെയ്തതിനെ ചൊല്ലി ആരോപണങ്ങളും മുറുകുന്നു, വിന്‍സെന്റ് എംഎല്‍എ പരാതിക്കാരിയായ സ്ത്രീയെ 900 പ്രാവശ്യം വിളിച്ചെന്ന പൊലീസിന്റെ ആരോപണം കളവെന്ന് കോണ്‍ഗ്രസ്. സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടുന്ന ഗൂഡാലോചനയുടെ ഫലമാണ് കേസ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 

എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗം. എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ നല്‍കും. സാഹചര്യ തെളിവുകളുടെയും ശാത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിന്‍സെന്റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വിന്‍സെന്റ് പരാതിക്കാരിയെ വിളിച്ച ഫോണ്‍ രേഖകളാണ് പ്രധാന തെളിവായി പൊലീസ് നിരത്തുന്നത്. 900 തവണ വീട്ടമ്മയെ എംഎല്‍എ വിളിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് കളവാണെന്ന് വിന്‍സെന്റ് എംഎല്‍എയുടെ ഫോണ്‍ രേഖകള്‍ നിരത്തി കോണ്‍ഗ്രസ് വാദിക്കുന്നു. സ്ത്രീമാനസിരോഗിയണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എന്നാല്‍ ആരോപണം പൊലീസ് തള്ളിക്കളയുന്നു. ജൂലൈ മാസത്തിലും സ്ത്രീയെ എംഎല്‍എ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, എംഎല്‍എ സ്ഥിരമായ ശല്യപ്പെടുത്തിയിരുന്നുവെന്നും ഇത് മാനസികസമ്മര്‍ദ്ദമുണ്ടാക്കിയെന്ന് സ്ത്രീ ചികിത്സയിലിരിക്കെ ഡോക്ടര്‍മാരോട് പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.