നിലക്കൽ പമ്പ റൂട്ടിൽ ടൂ വേ ടിക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താതെ കെ എസ് ആര്‍ ടി സി
ടു വേ ടിക്കറ്റ് നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും മാറ്റം വരുത്താൻ കെ എസ് ആര്‍ ടി സി ഇപ്പോഴും തയ്യാറായിട്ടില്ല. ശബരിമല നിരീക്ഷക സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ച് ബുധനാഴ്ചയാണ് നിലക്കൽ-പമ്പ റൂട്ടിൽ ടു വേ ടിക്കറ്റ് നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. നിലക്കൽ-പമ്പ റൂട്ടിൽ 80 രൂപയാണ് കെ എസ് ആര്‍ ടി സി ചാർജ് ഈടാക്കുന്നത്.
പത്തനംതിട്ട: നിലക്കൽ പമ്പ റൂട്ടിൽ കെ എസ് ആര്‍ ടി സി ബസിൽ ടു വേ ടിക്കറ്റ് സംവിധാനം ഇപ്പോഴും തുടരുന്നു. ടു വേ ടിക്കറ്റ് നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും മാറ്റം വരുത്താൻ കെ എസ് ആര്‍ ടി സി ഇപ്പോഴും തയ്യാറായിട്ടില്ല. ശബരിമല നിരീക്ഷക സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ച് ബുധനാഴ്ചയാണ് നിലക്കൽ പമ്പ റൂട്ടിൽ ടു വേ ടിക്കറ്റ് നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. നിലക്കൽ പമ്പ റൂട്ടിൽ 80 രൂപയാണ് കെ എസ് ആര്‍ ടി സി ചാർജ് ഈടാക്കുന്നത്. എസി ബസിനാണെങ്കിൽ 150 രൂപ നൽകണം. കൊച്ചു കുട്ടികൾക്ക് പോലും ഈ ചാർജാണ് ഈടാക്കുന്നത്.
കുട്ടികൾക്ക് സാധാരണ സർവീസുകളിൽ പകുതി ചാർജ് നൽകിയാൽ മതി. എന്നാൽ ഇവിടെ കുട്ടികൾക്കും മുഴുവൻ ചാർജ് നൽകണം. ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നിരീക്ഷക സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി അനുകൂല നിർദ്ദേശം നൽകിയത്. എന്നിട്ടും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചാർജ് കുറയ്ക്കാൻ നടപടി ഒന്നുമായിട്ടില്ല.
അതേ സമയം പൊലീസിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് ടു വേ ടിക്കറ്റ് നിർത്തലാക്കാത്തതെന്ന് കെ എസ് ആര്‍ ടി സി എംഡി ടോമിൻ തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒപ്പം പമ്പയിൽ ടിക്കറ്റ് നൽകാനുള്ള സൗകര്യം ഇല്ലാത്തതും ഇത് നടപ്പിലാക്കാൻ തടസ്സം ആകുന്നുണ്ട്. നിലയ്ക്കലിൽ ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീനുകളിലെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താനുള്ള നടപടികൾ പൂർത്തിയായിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.