ഹേഗ്: കുൽഭൂഷന്‍ ജാധവിന്‍റെ വധശിക്ഷ അന്തരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ജഡ്‍ജി റോണി എബ്രാഹാമിന്‍റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്‍താവം നടത്തിയത്. വിധി പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി.

കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാക്കിസ്ഥാന്‍റെ വാദം കോടതി തള്ളിക്കളഞ്ഞു. വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെത്തിയത്. കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഏജന്‍റാണെന്നാണ് പാകിസ്ഥാന്റെ വാദം. വധശിക്ഷ റദ്ദാക്കുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ഇന്ത്യ കോടതിയിൽ എത്തിയത്.

കുല്‍ഭൂഷന്‍ ജാദവിനെ കെട്ടിച്ചമച്ച തെളിവുകള്‍ നിരത്തിയാണ് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇന്ത്യ വാദിച്ചത്. എന്നാല്‍ കേസ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്നായിരുന്നു പാകിസ്ഥാന്റെ എതിര്‍വാദം.

ഇരു രാജ്യങ്ങളുടേയും വാദം കോടതി തിങ്കളാഴ്ച്ച പൂര്‍ത്തിയാക്കിയിരുന്നു. കുല്‍ഭൂഷന്‍ ജാദവിനെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണ് പാക് സൈനിക കോടതി ശിക്ഷിച്ചതെന്നും നയതന്ത്ര സഹായം നല്‍കാന്‍ 16 തവണ ആവശ്യപ്പെട്ടിട്ടും പാകിസ്ഥാന്‍ തള്ളിയെന്നുമാണ് ഇന്ത്യയുടെ വാദം.

വിചാരണയ്‌ക്ക് മുന്നേ കുല്‍ഭൂഷനെ പാകിസ്ഥാന്‍ വധിച്ചിരിക്കാം എന്ന ആശങ്കയും തിങ്കളാഴ്ച്ചത്തെ വാദത്തിനിടെ ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വേ പ്രകടപ്പിച്ചിരുന്നു.