ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി രാജ്ഭവനിലെത്തി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കൾ ഗവർണറെ കണ്ടത്. 

കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തനിക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരിയപ്പ ഗവർണർക്ക് കത്ത് നൽകി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താൻ സഭയിൽ തെളിയിക്കാം എന്നും യെദ്യൂരിയപ്പ ഗവർണറെ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരിയപ്പ ഗവർണറോട് ഒരാഴ്ച്ചത്തെ സമയം തേടിയതായും സൂചനകളുണ്ട്. 

കേന്ദ്രമന്ത്രിമാരായ അനന്ത്കുമാർ, രാജീവ് ചന്ദ്രശേഖർ, രാജീവ് കരന്തലജെ എന്നിവർക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ഗവർണറെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്തെത്തിയ യെദ്യൂരിയപ്പ കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് മാധ്യമങ്ങളോടും ആവർത്തിച്ചു. 

യെദ്യൂരിയപ്പ ഗവർണറെ കണ്ട് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി രാജ്ഭവനിലെത്തി. സർക്കാരുണ്ടാക്കാൻ കോൺഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കുമാരസ്വാമി ഒറ്റയ്ക്കാണ് ഗവർണറെ കണ്ടത്. സിദ്ധരാമയ്യയ്യുടെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. നേരത്തെ കർണാടക കോൺഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയ്യ ഗവർണറെ കാണാൻ അനുമതി തേടിയിരുന്നുവെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല.