തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യചങ്ങല കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു‍. നോട്ട് നിരോധനമല്ല, അരിക്ഷാമമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമെന്നും കുമ്മനം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കുമ്മനത്തിന്റെ 24 മണിക്കൂര്‍ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങി

കേന്ദ്രത്തിനെതിരെ എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല തീര്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനെതിരെയാണ് കുമ്മനത്തിന്റെ ഉപവാസം. റേഷന്‍ വിതരണം അട്ടിമറിച്ചു, കൊലക്കേസ് പ്രതിയായ മന്ത്രി എം.എം മണിയെ സംരക്ഷിക്കുന്നു, വാഗ്ദാനം ചെയ്ത് തൊഴില്‍ നല്‍കുന്നില്ല, ദളിത് പീഡനം തുടങ്ങി നിരവധി വിമര്‍ശന്‍ങ്ങള്‍ ഉന്നയിച്ചാണ് സമരം. ബി.ജെ.പി ദേശീയ വക്താവ് ബിസോയ് സോംഗോയ് ശാസ്‌ത്രി ഉപവാസം ഉദ്ഘാടനം ചെയ്തു. സികെ ജാനു, പി.സി തോമസ് തുടങ്ങിയ എന്‍.ഡി.എ നേതാക്കളും സമരത്തിന് പിന്തുണയുമായെത്തി. അരിക്ഷാമം ചൂണ്ടിക്കാട്ടി വനിതാ പ്രവര്‍ത്തകര്‍ ഒഴിഞ്ഞ കലവുമായി പ്രതിഷേധിച്ചു. നാളെ രാവിലെ പത്ത് വരെയാണ് കുമ്മനത്തിന്റെ ഉപവാസം.