ഇസ്ലാമിക സ്റ്റേറ്റിനെതിരെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സൈനിക നടപടിക്ക് കുവൈറ്റിന്റെ സര്‍വ്വ പിന്തുണയുമുണ്ടാകുമെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി പറഞ്ഞു. സഖ്യകക്ഷി പ്രതിനിധികളുടെ നാലാമത് യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭീകര സംഘടനകളുടെ പിടിയില്‍ നിന്നു വിമുക്തമാക്കപ്പെട്ട പ്രദേശങ്ങളില്‍ ഭരണസ്ഥിരതയ്‌ക്കായുള്ള പരിശ്രമങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും കുവൈറ്റ് നല്കും. ഭീകരവാദത്തിനായുള്ള ഫണ്ട് സംഭരണം നിറുത്തലാക്കാനും വിദേശ പോരാളികള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെത്തുന്നത് തടയാനുമുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്റെ നടപടികളെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമുള്ള രാജ്യങ്ങളിലേക്കും ഭീകരപ്രവര്‍ത്തനങ്ങളുടെ ഭീഷണികള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുന്നതിനായുള്ള സമ്മേളനങ്ങള്‍ നടത്തുന്നത്തെന്ന് അദ്ദേഹം പറഞ്ഞു. ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ സ്വതന്ത്രമാക്കി, നാടുവിട്ടുപോയ ജനതയെ പുനരധിവസിപ്പിക്കുന്നതിന് സഖ്യകക്ഷികള്‍ രാഷ്‌ട്രീയവും-സൈനികവുമായി പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി. അത്യാധുനിക സംവിധാനത്തിലൂടെ ഐഎസിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയുമുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാനും യോഗത്തിത്തില്‍ തീരുമാനിച്ചിട്ടുണ്ട്.