'നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നവര്‍, ജഡിപി വളര്‍ച്ചയെ കുറിച്ച് മിണ്ടുന്നില്ല'
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ക്കൊന്നും ജിഡിപി വളര്‍ച്ചാ നിരക്ക് കണ്ടപ്പോള്‍ മിണ്ടാട്ടമില്ലെന്ന് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്. ഇന്ത്യന്‍ സമ്പദ്ഘടനയെ കുറിച്ചും മോദിയുടെ സാമ്പത്തിക നയങ്ങളെ കുറിച്ചും വിമര്‍ശിച്ചവര്‍ ജിഡിപിയിലെ നേട്ടത്തെ കുറിച്ച് പറയാനില്ല
തിരുവനന്തപുരം: നോട്ട് നിരോധനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ക്കൊന്നും ജിഡിപി വളര്‍ച്ചാ നിരക്ക് കണ്ടപ്പോള്‍ മിണ്ടാട്ടമില്ലെന്ന് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്. ഇന്ത്യന്‍ സമ്പദ്ഘടനയെ കുറിച്ചും മോദിയുടെ സാമ്പത്തിക നയങ്ങളെ കുറിച്ചും വിമര്‍ശിച്ചവര്‍ ജിഡിപിയിലെ നേട്ടത്തെ കുറിച്ച് പറയാനില്ല. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്‍റെ കാലത്ത് കുളത്തില്‍ അകപ്പെട്ട സമ്പദ്ഘടനയെ ലോകോത്തരമാക്കുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇന്ത്യ ഇക്കഴിഞ്ഞ വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ( gdp) 8.20 ശതമാനം വളർച്ച കൈവരിച്ചപ്പോൾ പലർക്കും മിണ്ടാട്ടമില്ല. എന്തൊക്കെയാണ് ഇക്കൂട്ടർ ഇന്ത്യൻ സമ്പദ് ഘടനയെക്കുറിച്ചും നരേന്ദ്ര മോദിയുടെ സാമ്പത്തിക നിലപാടുകളെക്കുറിച്ചുമൊക്കെ പറഞ്ഞുനടന്നിരുന്നത്. മൻമോഹൻ സിങ് സർക്കാർ അധികാരമൊഴിയുമ്പോൾ കുളത്തിൽ അകപ്പെട്ടിരുന്ന സമ്പദ് ഘടനയെ ലോകോത്തരമാക്കുകയാണ് നരേന്ദ്ര മോഡി, ഇന്ത്യ, ചെയ്തത് .
ഇവിടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികൾ ഓരോന്നും അതിന് വഴിവെച്ചിട്ടുണ്ട്; നോട്ട് നിരോധനം, ജിഎസ്‌ടി, ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചത് ......അങ്ങിനെ പലതുമുണ്ട്. അതിനെയൊക്കെ എതിർത്ത പ്രതിപക്ഷം യഥാർഥത്തിൽ എന്താണ് ചെയ്തിരുന്നത് എന്ന് ഇനിയെങ്കിലും ഒന്നാലോചിക്കുമോ?.
ലോക രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാവുന്ന ഘട്ടത്തിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത് എന്നതും ഓർക്കേണ്ടതുണ്ട്. കാർഷിക മേഖലയിൽ അടക്കം വലിയ മുന്നേറ്റം നടത്താനായി എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.